തൃശൂർ: ബൊലെറോ വാഹനത്തിന് തുരുമ്പ് പിടിച്ചു എന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. പാലക്കാട് കടമ്പഴിപ്പുറത്തുള്ള പീതാംബരൻ.കെ. ഫയൽ ചെയ്ത ഹർജിയിലാണ് മുംബൈയിലുള്ള മഹീന്ദ്ര ഏൻ്റ് മഹീന്ദ്ര ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ ഇപ്രകാരം വിധി.
വാഹനം വാങ്ങി ഒരു വർഷമാകുമ്പോഴേക്കും വാഹനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ തുരുമ്പ് കണ്ട് തുടങ്ങി.പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു.കോടതി നിയോഗിച്ച വിദഗ്‌ധ കമ്മീഷണർ പരിശോധന നടത്തി വാഹനത്തിലെ തുരുമ്പ് റിപ്പോർട്ട് ചെയ്തിട്ടുള്ളതാകുന്നു. വാഹനത്തിൻ്റെ മോശം പരിചരണം തുടങ്ങിയ സംഗതികൾ തുരുമ്പിനാധാരമാകാമെന്ന എതിർകക്ഷിയുടെ വാദം കോടതി മുമ്പാകെ സാധൂകരിക്കപ്പെടുകയുണ്ടായില്ല. വാഹനത്തിന് കൃത്യമായി സർവ്വീസ് ചെയ്തിരുന്ന കാര്യവും കോടതി നിരീക്ഷിച്ചു.
എതിർകക്ഷിയുടെ പ്രവൃത്തി, സേവനത്തിലെ വീഴ്ചയാണെന്ന് വിലയിരുത്തിയ പ്രസിഡൻറ് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.സ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരന് നഷ്ടപരിഹാരമായി 50000 രൂപ നൽകുവാൻ വിധിയായി. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.