തൃശൂർ: 2026 ലെ ഗുരുവായൂർ ദേവസ്വം ശ്രീഗുരുവായൂരപ്പൻ ക്ഷേത്ര കലാപുരസ്കാരം നങ്ങ്യാർക്കൂത്ത്, കൂടിയാട്ടം ആചാര്യയായ കലാമണ്ഡലം ഗിരിജാദേവിക്ക്. അഷ്ടമിരോഹിണി മഹോത്സവത്തോടനുബന്ധിച്ച് സെപ്റ്റംബർ 4ന് രാത്രി 9 ന് മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ ചേരുന്ന സാംസ് കാരിക സമ്മേളനത്തിൽ ദേവസ്വം മന്ത്രി കെ.മുരളീധരൻ പുരസ്കാരം സമ്മാനിയ്ക്കും.
ദേവസ്വം ചെയർമാൻ എ വി.ഗോപിനാഥ്, ഭരണസമിതി അംഗം മനോജ് ബി നായർ നങ്ങ്യാർകൂത്ത് കലാകാരികളായ
ഉഷ നങ്ങ്യാർ, മാർഗി ഉഷ എന്നിവർ ഉൾപ്പെട്ട ശ്രീഗുരുവായൂരപ്പൻ ക്ഷേത്രകലാപുരസ്‌കാര നിർണയ സമിതിയാണ് കലാമണ്ഡലം ഗിരിജാദേവിയെ പുരസ്‌കാരത്തിനായി ശുപാർശ ചെയ്ത്. ഇന്നു ചേർന്ന ദേവസ്വം ഭരണസമിതി യോഗം ശുപാർശ അംഗീകരിച്ച് കലാമണ്ഡലം ഗിരിജാദേവിയെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്.കൂടിയാട്ടം, നങ്ങ്യാർക്കൂത്ത് കലാരംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം. അഞ്ചു പതിറ്റാണ്ടിലേറെയായി നങ്ങ്യാർക്കൂത്ത്, കൂടിയാട്ടം കലാകാരിയായും നിരവധി ശിഷ്യർക്ക് പരിശീലനം നൽകിയ ആചാര്യയായും കലാരംഗത്തെ നിറഞ്ഞസാന്നിധ്യമായ കലാമണ്ഡലം ഗിരിജാദേവി തൃശൂർ കടവല്ലൂർ സ്വദേശിയാണ്. 2023ലെ കേരളീയ നൃത്തനാട്യ പുരസ്കാരം,
സംഗീത നാടക അക്കാദമി അവാർഡ്, കലാ സാഗർ അവാർഡ്, കേരള കലാമണ്ഡലം അവാർഡ് ,പൈങ്കുളം രാമചാക്യാർ സ്മാരക അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിൻ്റെ സാംസ്‌കാരിക സ്കോളർഷിപ്പ് നേടിയിട്ടുണ്ട്. 1981ൽ കേരള കലാമണ്ഡലത്തിൽ കൂടിയാട്ടം ഇൻസ്ട്രക്ടർ ആയി. 2014ൽ വകുപ്പ് മേധാവിയായി വിരമിച്ചു.
1990 മുതൽ ക്ഷേത്ര കലകളെ പ്രോൽസാഹിപ്പിക്കുന്നതിനായി ഗുരുവായൂർ ദേവസ്വം ഏർപ്പെടുത്തിയതാണ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര കലാ പുരസ്കാരം. 55,555 രൂപയും ശ്രീഗുരുവായൂരപ്പൻ്റെ രൂപം മുദ്രണം ചെയ്ത പത്തു ഗ്രാം സ്വർണ്ണപ്പതക്കവും ഫലകവും പ്രശസ്‌തി പത്രവും ഉൾപ്പെടുന്നതാണ് പുരസ്കാരം.