പാലിയേക്കര ടോൾ പ്ലാസയിലെ ടോൾ നിരക്ക് ഉയർത്താനുള്ള നീക്കത്തിന് ഹൈക്കോടതിയുടെ തടയിടൽ. സെപ്റ്റംബർ ഒന്നിന് ടോൾ നിരക്ക് ഉയർത്തുമെന്ന കരാർ കമ്പനിയുടെ അറിയിപ്പ് ഹൈക്കോടതി അനുമതി ലഭിക്കാത്തതിനെ തുടർന്ന് നടപ്പിലായില്ല. ഇതോടെ ഈ വർഷം പുതിയ നിരക്ക് ഈടാക്കേണ്ടതില്ലെന്ന് കമ്പനി തീരുമാനിച്ചു.
മണ്ണുത്തി - ഇടപ്പള്ളി ദേശീയപാതയുടെ നിർമ്മാണം പൂർത്തിയാക്കാത്തത് ചൂണ്ടിക്കാട്ടി ഒരു വർഷം മുൻപ് പാലിയേക്കരയിലെ ടോൾ പിരിവ് ഹൈക്കോടതി തടഞ്ഞിരുന്നു. പിന്നീട് ടോൾ പിരിവിന് അനുമതി നൽകിയെങ്കിലും, കഴിഞ്ഞ സെപ്റ്റംബറിൽ ടോൾ നിരക്ക് കൂട്ടാൻ കോടതി അനുവദിച്ചിരുന്നില്ല. ഈ വിധി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ വർഷവും നിരക്ക് വർദ്ധിപ്പിക്കാൻ കഴിയാതെ പോയത്.
വർഷംതോറും സെപ്റ്റംബർ ഒന്നിനാണ് പാലിയേക്കരയിൽ ടോൾ നിരക്ക് പുതുക്കുന്നത്. സെപ്റ്റംബർ ഒന്ന് മുതൽ പുതിയ നിരക്ക് നിലവിൽ വരുമെന്ന അഭ്യൂഹം നിലനിന്നിരുന്നെങ്കിലും, കോടതി ഉത്തരവ് വന്നതോടെ ഈ വർഷവും നിരക്ക് ഉയർത്താൻ കഴിയില്ലെന്ന് ഉറപ്പായി.