Share this Article
News Malayalam 24x7
കൂട്ടുകാരിയുടെ വീട്ടിലേക്ക് പോയ 12കാരിയെ കാണാതായിട്ട് നാല് ദിവസം; എന്ത് സംഭവിച്ചെന്നറിയാതെ കുടുംബം
വെബ് ടീം
1 hours 18 Minutes Ago
1 min read
12yr old missing

ആലുവ: എറണാകുളം ആലുവയില്‍ 12 വയസുകാരിയെ കാണാതായി നാല് ദിവസം പിന്നിടുമ്പോഴും യാതൊരു വിവരവും ലഭിച്ചിട്ടില്ല.മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലും കാര്യമായ പുരോഗതിയുണ്ടായില്ല എന്നാണ് റിപ്പോർട്ട്. കാണാതാകുമ്പോള്‍ കുട്ടിയുടെ പക്കലുണ്ടായിരുന്ന അമ്മയുടെ ഫോണ്‍ ഇടയ്ക്ക് ഓണായിരുന്നു. ആദ്യം കാസര്‍ഗോഡ്, പിന്നീട് മംഗലാപുരം, മുംബൈ എന്നിവിടങ്ങളിലാണ് ഫോണ്‍ ലൊക്കേഷന്‍ കണ്ടെത്തിയത്. എന്നാല്‍ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നാണ് കുടുംബം പ്രതികരിച്ചത്. പൊലീസ് വിവരങ്ങള്‍ പങ്കുവയ്ക്കുന്നില്ലെന്നും കുടുംബം ആരോപിക്കുന്നു.

കഴിഞ്ഞ ശനിയാഴ്ച മുതലാണ് കുട്ടിയെ കാണാതായത്.വിശദമായ പരിശോധന നടത്തുകയാണെന്നാണ് ആലുവ വെസ്റ്റ് പൊലീസ് അറിയിക്കുന്നത്. നിലവില്‍ കേരളത്തിന് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. ഇടയ്ക്കിടെ ഫോണ്‍ ഓഫാകുന്നതും പൊലീസ് അന്വേഷണത്തില്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. കുട്ടി പോയ വഴിയിലെ സിസിടിവി ദൃശ്യങ്ങളും ശേഖരിക്കാന്‍ ശ്രമിച്ചെങ്കിലും ആ ഭാഗത്തു നിന്നും ദൃശ്യങ്ങള്‍ ലഭിച്ചതുമില്ല. അന്വേഷണത്തിന് ഒന്നിലേറെ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള സംശയമുണ്ടെന്നും പൊലീസ് പറയുന്നു.

ശനിയാഴ്ച രാവിലെ കൂട്ടുകാരിയുടെ കൈയില്‍ നിന്നും പുസ്തകം വാങ്ങാന്‍ ഇറങ്ങിയ കുട്ടി പിന്നീട് തിരികെ എത്തിയില്ല. വൈകുന്നേരമായിട്ടും കുട്ടി മടങ്ങിവരാതായതോടെ കുടുംബം സ്വന്തം നിലയില്‍ തിരച്ചില്‍ നടത്തിയിരുന്നു. കുട്ടിയുടെ പക്കലുണ്ടായിരുന്ന ഫോണ്‍ ആദ്യം സ്വിച്ച് ഓഫായിരുന്നു. പിന്നീട് ഇടയ്ക്ക് കാസർഗോഡ് വച്ച്  ഓണായതായി പൊലീസ് മനസിലാക്കി. ഇതോടെ ഫോണ്‍ ലൊക്കേഷന്റെ അടിസ്ഥാനത്തില്‍ കേരളത്തിന് പുറത്തേക്ക് പൊലീസ് സംഘങ്ങള്‍ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പക്ഷെ ഫോണ്‍ പിന്നീട്  സ്വിച്ച് ഓഫായി.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories