Share this Article
News Malayalam 24x7
ഏഴ് വർഷത്തെ കണ്ണീരും അപമാനവും; അടുത്ത ബന്ധുക്കള്‍ പോലും അകറ്റിനിര്‍ത്തി, നിയമപോരാട്ടത്തിനൊടുവിൽ മാല മോഷ്ടിച്ചത് രമേശൻ അല്ലെന്ന് കോടതി
വെബ് ടീം
1 hours 41 Minutes Ago
1 min read
rameshan

ആലപ്പുഴ: രമേശൻ കള്ളനല്ല, അത് തെളിയിക്കാൻ, മറ്റുള്ളവർക്ക് മന്സിലാക്കിക്കൊടുക്കാൻ,ഉറക്കെ വിളിച്ചുപറയാൻ എടുത്തത് ഏഴു വർഷം.  മോഷണക്കുറ്റം ആരോപിക്കപ്പെട്ട് 47 ദിവസം റിമാന്‍ഡില്‍ കഴിയുകയും ഏഴ് വര്‍ഷത്തോളം അപമാനഭാരം പേറുകയും ചെയ്ത വയോധികന് നിയമപോരാട്ടത്തിനൊടുവിൽ നീതി. ചെട്ടികുളങ്ങര കൈതതെക്ക് സ്വദേശി രമേശ് കുമാറിനെയാണ് (65) നിരപരാധിയാണെന്ന് കണ്ട് മാവേലിക്കര മജിസ്‌ട്രേട്ട് കോടതി കുറ്റമോചിതനാക്കിയത്. മാവേലിക്കര മജിസ്‌ട്രേട്ട് സൂര്യ എസ്. സുകുമാരനാണ് ഉത്തരവിട്ടത്.2019 നവംബര്‍ 26നു ചെട്ടികുളങ്ങര ക്ഷേത്ര ദര്‍ശനത്തിനു പോയ വയോധികയുടെ മാല പൊട്ടിച്ചു എന്നായിരുന്നു കേസ്. വയോധികയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സംഭവ ദിവസം തന്നെ അറസ്റ്റിലായ രമേശനെ റിമാന്‍ഡ് ചെയ്തു. എന്നാല്‍ ഇയാളെ ജാമ്യത്തിലിറക്കാന്‍ അരും എത്താതായതോടെ പൊലീസ് ഇടപെട്ട് ബന്ധുവിന്റെ സഹായത്തോടെ ജാമ്യത്തിലിറക്കി. ഇതിനിടെ ചെട്ടികുളങ്ങര ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ 18 മാല മോഷണം നടത്തിയ പത്തിയൂര്‍ സ്വദേശിയായ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ചെട്ടികുളങ്ങരയില്‍ വയോധികയുടെ മാല മോഷ്ടിച്ചതു താനാണെന്ന് ചോദ്യം ചെയ്യലിനിടെ അയാള്‍ പൊലീസിനോടു സമ്മതിച്ചു. എന്നാല്‍ വയോധിക ആദ്യം നല്‍കിയ മൊഴിയില്‍ ഉറച്ചുനിന്നതോടെ രമേശന്‍ നിയമപോരാട്ടത്തിനിറങ്ങി.

പ്രോസിക്യൂഷന്‍ 24 സാക്ഷികളെ വിസ്തരിച്ചെങ്കിലും രമേശന്‍ കുറ്റക്കാരനാണെന്നു തെളിയിക്കാന്‍ സാധിച്ചില്ല. മോഷണം പോയ മാല കോടതിയില്‍ ഹാജരാക്കാനും കഴിഞ്ഞില്ല. ഇതോടെ കോടതി രമേശനെ വിട്ടയക്കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ സ്‌കൂള്‍ ബസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന രമേശനു കേസില്‍ പ്രതിയായതോടെ ജോലി നഷ്ടപ്പെട്ടു. അടുത്ത ബന്ധുക്കള്‍ പോലും അകന്നു. ജാമ്യത്തിലിറങ്ങിയ രമേശന്‍ കുറച്ചുകാലം കടത്തിണ്ണയിലാണ് അന്തിയുറങ്ങിയത്. 3 വര്‍ഷത്തോളം ബന്ധുവീട്ടില്‍ താമസിച്ചു. പിന്നീട് സ്വന്തം വീട്ടില്‍ തിരിച്ചെത്തി. ഇപ്പോള്‍ മാവേലിക്കരയിലെ ഒരു സ്ഥാപനത്തില്‍ സെക്യൂരിറ്റി ജീവനക്കാരനാണ് രമേശന്‍.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories