ഇടുക്കി ആനക്കുളത്ത് ലഹരി ഉപയോഗിച്ച് പ്രശ്‍നങ്ങൾ ഉണ്ടാക്കിയ മകനെ പിതാവ് അടിച്ചുകൊന്നു. ആനക്കുളം ഉടുമ്പിക്കൽ ജസ്റ്റിൻ ജോസഫ് (28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിനു പിന്നാലെ പിതാവ് ജോയ് ജോസഫിനെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.കുടുംബപ്രശ്നങ്ങളാണ് കൃത്യത്തിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
കൊല്ലപ്പെട്ട ജസ്റ്റിൻ ലഹരിക്കടിമയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പതിവായി വീട്ടിലെത്തി വഴക്കുണ്ടാക്കാറുള്ള മകനെ ഭയന്ന് മാതാപിതാക്കൾ ബന്ധുവീട്ടിലായിരുന്നു താമസിച്ചിരുന്നത്.ഇന്ന് രാവിലെ ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടാവുകയും ഈ തര്‍ക്കം പിന്നീട് കയ്യാങ്കളിയിലേക്ക് പോവുകയും ജോയി കമ്പി വടി ഉപയോഗിച്ച് ജസ്റ്റിനെ കൊലപ്പെടുത്തുകയും ആയിരുന്നു.. അടിയേറ്റ ഉടൻതന്നെ മരണം സംഭവിച്ചു.
ഇതിനുശേഷം പിതാവ് വിഷം കഴിക്കുകയായിരുന്നു. ഇയാളെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.