ചാലക്കുടി: മുൻ വൈരാഗ്യത്തെ തുടർന്ന് 42കാരനെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ.ആലപ്പുഴ ചേർത്തല തണ്ണീർമുക്കം ബണ്ട് സ്വദേശി മുരുകനെയാണ് ആക്രമിച്ച് പരിക്കേൽപ്പിച്ചത്. കേസിലെ പ്രതിയായ ചാലക്കുടി കോടശ്ശേരി എലിഞ്ഞിപ്ര സ്വദേശി രാജനെ ചാലക്കുടി പൊലീസ് അറസ്റ്റ് ചെയ്തു.
2025 ജൂൺ 25-ന് ചാലക്കുടി മേൽപ്പാലത്തിനടിയിൽ വെച്ചുണ്ടായ അടിപിടിയിൽ മുരുകൻ ചെരുപ്പുകുത്താൻ ഉപയോഗിക്കുന്ന ചെറിയ കത്തി കൊണ്ട് രാജനെ കുത്തി ഗുരുതരമായി പരിക്കേൽപ്പിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യത്തെ തുടർന്ന് 2026 സെപ്റ്റംബർ 10-ന് രാത്രി 10.30 മണിയോടെ ചാലക്കുടി രചന ബാറിൽ നിന്നും മദ്യപിച്ച് പുറത്ത് ഇറങ്ങിയ മുരുകനെ രാജൻ കൈയിൽ കരുതിയിരുന്ന കല്ലും മണ്ണും നിറച്ച തുണിസഞ്ചി കൊണ്ട് അടിച്ചും മറ്റും പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് ചാലക്കുടി പോലീസ് നടത്തിയ അന്വേഷണത്തിലാണ് രാജനെ അറസ്റ്റ് ചെയ്തത്.
രാജൻ ചാലക്കുടി പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു വധശ്രമക്കേസിലും, പൊതുസ്ഥലത്ത് വെച്ച് സ്ത്രീകൾക്ക് ശല്യമുണ്ടാക്കുന്ന അശ്ലീലമായ പ്രവർത്തി ചെയ്ത മൂന്ന് കേസുകളിലും, ഒരു മോഷണക്കേസിലും ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത കേസിലും അടക്കം ആറ് ക്രിമിനൽക്കേസുകളിൽ പ്രതിയാണ്.ചാലക്കുടി പോലീസ് സ്റ്റേഷൻ എസ് ഐ ജോർജ് കെ പി, ജി എസ് ഐ കൃഷ്ണൻ കെ എ, എ എസ് ഐ സജീഫ് ഖാൻ, എസ് സി പി ഒ ജിജോ പടിക്കല, സി പി ഒ ജിതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.