കൽപ്പറ്റ: റിപ്പോർട്ടർ ചാനൽ എംഡി ആന്‍റോ അഗസ്റ്റിന്‍റെ വയനാട്ടിലെ വീട്ടിൽ നിന്ന് വൻ മദ്യശേഖരം പിടികൂടി. 43 ലിറ്റർ വിദേശ മദ്യവും 22 ലിറ്റർ വൈനുമാണ് എക്സൈസ് പിടിച്ചെടുത്ത്. എസ്ഐടിയുടെ നിർദേശ പ്രകാരമാണ് കൽപ്പറ്റ എക്സൈസ് എത്തി പരിശോധന നടത്തിയത്.വീട്ടുടമ ആന്റോയ്ക്കെതിരേ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തു.
ഇറക്കുമതിചെയ്ത വിദേശമദ്യമാണ് ആന്റോയുടെ കുടുംബവീട്ടിൽനിന്ന് പിടികൂടിയത്. ഇതിൽ വീട്ടിൽ നിർമിച്ചത് 12.5 ലിറ്റർ വൈൻ ആണ്.ഇതിൽ വിദേശ നിർമിത വിദേശ വൈൻ 4.824 ലിറ്റർ. കേരളം വൈൻ 5.5 ലിറ്റർ. മിലിട്ടറി ലിക്കർ 860 മി.ലി.
നിയമപ്രകാരം കൈവശം വയ്ക്കാവുന്ന പരിധിക്കപ്പുറം വിദേശമദ്യം ഇവിടെ സൂക്ഷിച്ചിരുന്നു. എവിടെനിന്നാണ് മദ്യം കൊണ്ടുവന്നത്, എന്തിനാണ് വീട്ടിൽ സൂക്ഷിച്ചത് തുടങ്ങിയ വിവരങ്ങൾ എക്സൈസ് അന്വേഷിച്ച് വരികയാണ്. ഒരു വ്യക്തിക്ക് കൈവശം വെക്കാവുന്ന ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന്റെ നിയമാനുസൃതമായ പരിധി മൂന്ന് ലിറ്ററും, വൈനിന്റെ പരിധി മൂന്നര ലിറ്ററുമാണ്. ബിയർ, കള്ള്, മറ്റ് വിദേശമദ്യങ്ങൾ എന്നിവയുൾപ്പെടെ പലവിധ മദ്യങ്ങൾ പരമാവധി 15 ലിറ്റർവരെ കൈവശംവയ്ക്കാൻ നിയമപരമായ അനുമതിയുണ്ടെങ്കിലും, അതിനേക്കാൾ ഉയർന്ന അളവിലുള്ള മദ്യമാണ് ഈ വീട്ടിൽനിന്ന് പിടിച്ചെടുത്തത്.