അതിരപ്പിള്ളിയിൽ അങ്കണവാടി കെട്ടിടത്തിന് നേരെ വീണ്ടും കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. കാലടി എസ്റ്റേറ്റ് പതിനേഴാം ബ്ലോക്കിലെ അങ്കണവാടിക്കു നേരെയാണ് ഇന്ന് പുലർച്ചെ ആക്രമണമുണ്ടായത്. കെട്ടിടത്തിന് ചുറ്റും സ്ഥാപിച്ചിരുന്ന സോളാർ വേലി തകർത്താണ് ആനക്കൂട്ടം ഉള്ളിൽ കടന്നത്. കെട്ടിടത്തിന് മുകളിലേക്ക് കാട്ടാനക്കൂട്ടം പന മറിച്ചിട്ടതിനെ തുടർന്ന് മേൽക്കൂരയ്ക്ക് കേടുപാടുകൾ സംഭവിച്ചു.
മുമ്പും ഈ അങ്കണവാടി കെട്ടിടം കാട്ടാനകൾ ഭാഗികമായി തകർത്തിരുന്നു. തുടർന്ന് അയ്യമ്പുഴ പഞ്ചായത്തും പ്ലാന്റേഷൻ കോർപ്പറേഷനും ചേർന്നാണ് കെട്ടിടം പുതുക്കിപ്പണിയുകയും സോളാർ വേലി നിർമിക്കുകയും ചെയ്തത്. എന്നാൽ ഈ സുരക്ഷാ സംവിധാനങ്ങളെല്ലാം തകർത്താണ് ആനക്കൂട്ടം വീണ്ടും എത്തിയത്.
അതിരപ്പിള്ളി ഭാഗത്തുനിന്ന് പ്ലാന്റേഷൻ മേഖലയിലേക്ക് തുരത്തുന്ന കാട്ടാനകൾ പ്രദേശത്ത് വ്യാപക നാശനഷ്ടമാണ് വരുത്തുന്നത്. പ്ലാന്റേഷൻ മേഖലയിൽ തമ്പടിക്കുന്ന ആനകളെ കാണാൻ വിനോദസഞ്ചാരികൾ എത്തുന്നതും വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പ്രതിസന്ധിയാകുന്നുണ്ട്. പ്രദേശവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ശാശ്വതമായ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.