ഇടുക്കി: ലഹരി ഉപയോഗിക്കുന്നതിനിടെ മുൻ നഗരസഭ ചെയർപേഴ്സൺ പിടിയിൽ. തൊടുപുഴ നഗരസഭാ മുന്‍ ചെയര്‍പേഴ്‌സണ്‍ സനീഷ് ജോര്‍ജ് ആണ് അറസ്റ്റിലായത്. ഇദ്ദേഹത്തിന്റെ കൂടെ സുഹൃത്ത് നിസാറും പിടിയിലായിട്ടുണ്ട്. തൊടുപുഴ കാളിയാര്‍ കോടിക്കുളത്തിന് സമീപത്തുനിന്നാണ് ഇരുവരെയും പിടികൂടിയതെന്ന് അധികൃതർ അറിയിച്ചു. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും അറസ്റ്റിലായത്. അതേ സമയം ഇവരിൽനിന്നും വലിയ അളവിൽ ലഹരിയൊന്നും കണ്ടെത്തിയിട്ടില്ല എന്നാണ് അറിയാൻ കഴിയുന്നത്. ലഹരി ഉപയോഗിച്ചതിനെതിരെ പൊലീസ് കേസെടുത്തു.ഓപറേഷൻ തൂഫാന്റെ ഭാഗമായി പ്രത്യേക സംഘം നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലാകുന്നത്. ലഹരി ഉപയോഗിക്കുന്നതിനിടെയാണ് സനീഷ് അറസ്റ്റിലാകുന്നത്.ലഹരിക്കായി പണം കൈമാറ്റം ചെയ്തതിന്റെ ഡിജിറ്റൽ രേഖകളും പൊലീസ് കണ്ടെടുത്തു.
ഇന്ന് രാവിലെയായിരുന്നു സംഭവം. പൊതുനിരത്തിന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് വാഹനം നിർത്തി സനീഷ് രാസലഹരി ഉപയോഗിക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു അധികൃതർ ഇവിട എത്തിയത്. പൊലീസ് എത്തുമ്പോഴേക്കും ഇവർ ലഹരി ഉപയോഗിച്ച് കഴിഞ്ഞിരുന്നു. സിറിഞ്ചും പൈപ്പും ഉള്‍പ്പെടെയുള്ള വസ്‍തുക്കൾ ഇയാളുടെ പക്കല്‍നിന്ന് കണ്ടെത്തി.
കോൺഗ്രസ് പ്രവർത്തകനായ സനീഷ് ജോർജ് കഴിഞ്ഞ ഭരണസമിതിയിലാണ് തൊടുപുഴ നഗരസഭാധ്യക്ഷനായത്. അന്ന് പാർട്ടിയിലെ തർക്കങ്ങൾ കാരണം സനീഷ് സിപിഎമ്മിന് പിന്തുണ നൽകുകയായിരുന്നു. പിന്നീട് കൈക്കൂലി കേസിൽ രാജിവെച്ചു. അടുത്തിടെയാണ് കോൺഗ്രസിൽ തിരിച്ചെത്തിയത്.