കൊച്ചി: സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിന് പിന്നാലെ യുവാവിനെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമം. ഗുരുതരമായി പൊള്ളലേറ്റ കക്കാട് സ്വദേശി അരുൺ (38) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സുഹൃത്തായ ജിഷ്‌ണുവാണ് യുവാവിനെ പെട്രോളൊഴിച്ച് കൊല്ലാൻ ശ്രമിച്ചത്. ഇയാൾക്കും പൊള്ളലേറ്റിട്ടുണ്ട്. എറണാകുളം പിറവത്ത് ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെയായിരുന്നു സംഭവം.ഇരുവരും തമ്മിലുള്ള വാക്കുതർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത് .
വിദേശത്ത് ജോലി ചെയ്‌തിരുന്ന ജിഷ്‌ണു കഴിഞ്ഞ ആഴ്‌ചയാണ് നാട്ടിലെത്തിയത്. കഴിഞ്ഞ ദിവസം അരുൺ ജിഷ്‌ണുവിനെ ഫോണിൽ വിളിച്ചെങ്കിലും അമ്മയാണ് എടുത്തത്. സംസാരത്തിനിടെ അരുൺ അമ്മയോട് മോശമായി സംസാരിച്ചെന്നാണ് ആരോപണം. ഇതേപ്പറ്റി ചോദിക്കാനായി ജിഷ്‌ണു രണ്ട് സുഹൃത്തുക്കളെയും കൂട്ടി അരുണിന്റെ വീട്ടിൽ എത്തുകയായിരുന്നു. അവിടെവച്ച് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും ജിഷ്‌ണു കൈയിൽ കരുതിയിരുന്ന പെട്രോൾ അരുണിന്റെ ദേഹത്തേക്കൊഴിച്ച് തീകൊളുത്തുകയുമായിരുന്നു
.കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന അരുണിന്റെ ശരീരത്തിൽ 70 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്. തീകൊളുത്തുന്നതിനിടെ സാരമായി പരിക്കേറ്റ ജിഷ്‌ണുവും ചികിത്സയിലാണ്. സംഭവത്തിൽ പിറവം പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.