കണ്ണൂര്‍ ചെറുപുഴയില്‍ മരിച്ച രക്ഷാപ്രവര്‍ത്തകന്‍ രാജേഷിന്‍റെ മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാനുള്ള ആംബുലന്‍സിന്‍റെ ചെലവായി പയ്യന്നൂര്‍ തഹസില്‍ദാര്‍ പണം ആവശ്യപ്പെട്ടെന്ന് പഞ്ചായത്തംഗം. തഹസില്‍ദാറിന്‍റ ആവശ്യപ്രകാരം ചെറുപുഴ റിവര്‍ റാഫ്റ്റിങ് ടീം തനിക്ക് പണം കൈമാറിയെന്ന് ചെറുപുഴ പഞ്ചായത്തംഗം അനീഷ് ആന്‍റണി പറഞ്ഞു. ആംബുലന്‍സ് വഴിമധ്യേ മാറ്റിയതിനാല്‍ പണം അവര്‍ക്ക് തിരിച്ചുനല്‍കിയെന്നും തഹസില്‍ദാര്‍ക്കെതിരെ കലക്ടര്‍ക്ക് പരാതി നല്‍കുമെന്നും അനീഷ് പറഞ്ഞു.
ആംബുലൻസ് വിളിക്കാൻ 25,000 രൂപ വേണമെന്നായിരുന്നു ആവശ്യമെന്ന് ചെറുപുഴ റിവർ റാഫ്റ്റിംഗ് സൊസൈറ്റി പ്രസിഡന്‍റ് അനൂപ് വി.എ ആരോപിച്ചു. ഇത് സംബന്ധിച്ച് കണ്ണൂർ കളക്ടർക്ക് പരാതി നൽകും. ആംബുലൻസ് അറേഞ്ച് ചെയ്യാമെന്ന് റാഫ്റ്റിംഗ് ടീം പറഞ്ഞു. എന്നാൽ, പണമായി തന്നാൽ മതിയെന്ന് തഹസിൽദാർ മറുപടി നൽകി. ചെറുപുഴ പഞ്ചായത്ത് അംഗത്തിന് ഒടുവിൽ 10000 രൂപ നൽകിയെന്നും അനൂപ് പറഞ്ഞു. ഈ തുക പഞ്ചായത്ത് മെമ്പർ പിന്നീട് തിരികെ നൽകിയെന്നും അനൂപ് വ്യക്തമാക്കി.
രാജേഷിന്‍റെ മൃതദേഹത്തോട് അനാദരം കാട്ടിയെന്നതിന് തെളിവായി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.