വിദേശമദ്യം കൈവശം വെച്ച് അനധികൃതമായി വിൽപ്പന നടത്തിയ കേസിൽ 69-കാരൻ എക്‌സൈസ് പിടിയിലായി. കൊടുങ്ങല്ലൂർ താലൂക്കിലെ എടവിലങ്ങ് വില്ലേജ് കാര 12-ാം കോളനിയിൽ ചെന്നറ വീട്ടിൽ വേലായുധന്റെ മകൻ വിശ്വംഭരൻ (69) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് ഏഴ് കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടിച്ചെടുത്തു.
തൃശ്ശൂർ എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡിലെ സർക്കിൾ ഇൻസ്‌പെക്ടർ അൻഷാദ് ബഷീറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ 'ഓപ്പറേഷൻ തണ്ടറി'ന്റെ ഭാഗമായി നടന്ന റെയ്ഡിലാണ് പ്രതി വലയിലായത്. കൊടുങ്ങല്ലൂർ കാര ദേശത്ത് വെച്ച് എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസർ എ.ബി. സുനിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുന്നതിനായി കൊടുങ്ങല്ലൂർ എക്‌സൈസ് റേഞ്ചിന് കൈമാറി. റെയ്ഡ് നടത്തിയ സംഘത്തിൽ പ്രിവന്റീവ് ഓഫീസർ ടി.ജെ. രൻജിത്ത്, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർമാരായ ടി.കെ. കണ്ണൻ, കെ.എം. സജീവ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ അമിത കെ. എന്നിവരും ഉണ്ടായിരുന്നു.