ഇടുക്കി: മൂന്നാറില്‍ നീലക്കുറിഞ്ഞി പൂക്കള്‍ പറിച്ചെടുത്ത് ഇൻസ്റ്റഗ്രാമില്‍ ഫോട്ടോ പോസ്റ്റ് ചെയ്ത സംഭവത്തിൽ നടപടി. രണ്ട് യുവാക്കൾക്കെതിരെയാണ് വനംവകുപ്പ് നടപടി. കുറ്റം തെളിഞ്ഞാൽ മൂന്ന് വർഷം തടവുശിക്ഷയും 25,000 രൂപ പിഴയും ലഭിക്കും. നീലക്കുറിഞ്ഞി പൂക്കള്‍ പറിച്ചെടുക്കുന്നതും നശിപ്പിക്കുന്നതും നിയമവിരുദ്ധമാണെന്ന് വനംവകുപ്പ് പറഞ്ഞു.
സംരക്ഷിത സസ്യമായ നീലക്കുറിഞ്ഞി പറിക്കരുതെന്ന് ജില്ലാ ഭരണകൂടവും വനംവകുപ്പും നേരത്തെ കര്‍ശനമായി നിർദ്ദേശം നൽകിയിരുന്നു. ഈ നിർദ്ദേശങ്ങൾ നിലനില്‍ക്കെയാണ് സഞ്ചാരികള്‍ പൂക്കള്‍ പറിച്ചെടുത്തത്. പൂക്കള്‍ പറിച്ച ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. മൂന്നാര്‍ ചുക്കന്‍മുടി മലനിരകളിലാണ് നീലക്കുറിഞ്ഞി പൂത്തത്. മൊട്ടിട്ടപ്പോള്‍ തന്നെ ജില്ലാ ഭരണകൂടവും വനം വകുപ്പും കർശന നിർദ്ദേശം നൽകിയിരുന്നു.എറണാകുളം സ്വദേശിയും നീലക്കുറിഞ്ഞി നശിപ്പിച്ചെന്ന് വനംവകുപ്പിന് വിവരം ലഭിച്ചിരുന്നു. ഇയാള്‍ക്കെതിരെയും അന്വേഷണമുണ്ടാകും.