കൊച്ചി: മുന്‍ അധ്യാപികമാർ പ്രതികളായ വടകര എംഡിഎംഎ കേസിൽ രണ്ടാം പ്രതിയും പേരാമ്പ്ര ബി ആർ സിയിലെ അധ്യാപികയുമായിരുന്ന കെ.സി കീർത്തനക്ക് ജാമ്യം. ഹൈക്കോടതിയാണ് ഒരു അധ്യാപികയ്ക്ക് ജാമ്യം അനുവദിച്ചത്.
അന്വേഷണം ഏതാണ്ട് പൂർത്തിയായത് പരിഗണിച്ചാണ് കോടതി നടപടി. കൂടാതെ പ്രതിക്കെതിരെ മുൻ ക്രിമിനൽ കേസുകളില്ലന്നും പരിഗണിച്ചു. അന്വേഷണവുമായി പൂർണമായി സഹകരിക്കണമെന്നും എല്ലാ ശനിയാഴ്ചയും രാവിലെ 10 മുതൽ 11 വരെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും ജാമ്യവ്യവസ്ഥയിലുണ്ട്. സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകളിൽ ഇടപെടാനോ പാടില്ല കൂടാതെ വിചാരണക്കോടതിയുടെ അനുമതിയില്ലാതെ കേരളം വിട്ടുപോകരുതെന്നും നിർദേശം നൽകി.
വ്യാഴാഴ്ച ജാമ്യം ലഭിച്ചെങ്കിലും ആവശ്യമായ രേഖകൾ സമർപ്പിക്കാൻ കഴിയാത്തതിനാൽ ഇതുവരെ പുറത്തിറങ്ങാൻ ആയിട്ടില്ല.
ലഹരിക്കെതിരായ ഓപ്പറേഷൻ തൂഫാൻ പരിശോധനകളുടെ ഭാഗമായി വടകര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 2 അധ്യാപികമാർ അറസ്റ്റിലായത്. സാധാരണ ലഹരി കേസിനപ്പുറം ഈ സംഭവത്തിൽ വലിയൊരു ശൃംഖലയുണ്ടെന്നു സംശയിക്കുന്നു. ഇരുവരേയും ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. ഇരുവരും ഒന്നിച്ചാണു യാത്ര. ഒന്നിച്ചാണു യോഗങ്ങൾക്ക് എത്തിയത്. കീർത്തന അറസ്റ്റിലായപ്പോൾ കാവ്യയെ നേരിട്ടു വിളിപ്പിച്ചു ചോദ്യം ചെയ്തിരുന്നു. ലഹരി ഇടപാടുകളെക്കുറിച്ച് ചോദിക്കുകയും ചെയ്തു. എന്നാൽ, കീർത്തനയുമായി സൗഹൃദം മാത്രമേയുള്ളൂവെന്നും ലഹരി ഇടപാടിൽ പങ്കില്ലെന്നുമാണ് കാവ്യയുടെ നിലപാട്.