മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെ കണ്ണൂരിൽ വെച്ച് കെ.എസ്.യു പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിച്ചു. കേസ് അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക സംഘത്തിന്റെ ആദ്യയോഗം ഇന്ന് വൈകിട്ട് നാലുമണിക്ക് കണ്ണൂർ കെ.എ.പി നാലാം ബറ്റാലിയൻ ആസ്ഥാനത്തുവെച്ച് ചേരും.
അന്വേഷണസംഘത്തിന്റെ നേതൃത്വത്തിൽ കേസ് സംബന്ധിച്ച രേഖകൾ പരിശോധിക്കുകയും തുടർനടപടികൾ ആസൂത്രണം ചെയ്യുകയും ചെയ്യും. വീണാ ജോർജ് ഉൾപ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്താനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ സംഘം വിശദമായി പരിശോധിക്കും.
കണ്ണൂർ കെ.എ.പി നാലാം ബറ്റാലിയൻ കമാൻഡന്റ് യു. പ്രേമൻ, കണ്ണൂർ എ.സി.പി എം.പി. ആസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഫെബ്രുവരി 25-നായിരുന്നു കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് വീണാ ജോർജിന് നേരെ കെ.എസ്.യു പ്രവർത്തകരുടെ പ്രതിഷേധമുണ്ടായത്. പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തിൽ വീണാ ജോർജിന് പരിക്കേറ്റിരുന്നു. സംഭവത്തിൽ അഞ്ച് കെ.എസ്.യു പ്രവർത്തകരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗൂഢാലോചന നടന്നെന്ന പരാതിയെത്തുടർന്നാണ് ഇപ്പോൾ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.