സംസ്ഥാനത്ത് ഒരാൾക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. കണ്ണൂരിൽ ആറ് വയസുകാരിക്ക് രോഗബാധ. ഇരിട്ടി സ്വദേശിനിയാണ് കുട്ടി.ഇരിട്ടി നഗരസഭ ഒന്നാം വാർഡിലുള്ളതാണ് കുട്ടി. മട്ടന്നൂരിലെ സർക്കാർ ആശുപത്രിയിൽ കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുകയാണ് . ഇതോടെ കണ്ണൂരിൽ ഷിഗെല്ല സ്ഥിരീകരിച്ചവരുടെ എണ്ണം ആറായി.
ഷിഗെല്ല ബാക്ടീരിയ ഉണ്ടാക്കുന്ന, കുടലിലെ ഗുരുതരമായ അണുബാധയാണ് ഷിഗെല്ലോസിസ്. അതിശക്തമായ വയറിളക്കം, പനി, വയറുവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. വെള്ളംപോലെ മലംപോകുന്ന അവസ്ഥയും മലത്തോടൊപ്പം രക്തവും ചേർന്നുപോകുന്ന അവസ്ഥയുമുണ്ടാകാം.അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളിലും പ്രതിരോധശേഷി കുറഞ്ഞവരിലും അപകടസാധ്യത കൂടും. ഭൂരിപക്ഷം കേസിലും മരുന്നുകളും ഒ.ആർ.എസുംകൊണ്ട് ചികിത്സിക്കാം. അപൂർവമായി തലച്ചോറിൽ നീർക്കെട്ടുണ്ടായി സങ്കീർണമാവാം. ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടണം.രോഗിയുടെ മലം കൾച്ചർചെയ്താണ് രോഗാണുവിനെ കണ്ടെത്തുക. അണുക്കൾ ശരീരത്തിൽ പ്രവേശിച്ചാൽ ഒന്നുരണ്ടുദിവസത്തിനകം ലക്ഷണങ്ങൾ തുടങ്ങും. ഏഴുദിവസംവരെ നീണ്ടുനിൽക്കും.