Share this Article
News Malayalam 24x7
ക്ഷേത്രോത്സവത്തിനിടെ മര്‍ദ്ദനമേറ്റ 18 കാരന്‍ മരിച്ച സംഭവം; പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി
Kollam Temple Festival Incident

ശക്തികുളങ്ങര മരുതടി ക്ഷേത്രോത്സവത്തിനിടെ മർദ്ദനമേറ്റ 18-കാരൻ മരിച്ചു. കുന്നത്തൂർ സ്വദേശി ഹരികൃഷ്ണനാണ് മരിച്ചത്. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കുന്നതിനായി പത്തംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ശക്തികുളങ്ങര എസ്.എച്ച്.ഒ പ്രസാദ് എം.ആറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കൊല്ലം എ.സി.പി രാജേഷ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും.

കഴിഞ്ഞ ഞായറാഴ്ച രാത്രി തിരുവാഭരണ ഘോഷയാത്രയ്ക്കിടെയാണ് ഹരികൃഷ്ണനും സഹോദരൻ ജയകൃഷ്ണനും നേരെ ആക്രമണമുണ്ടായത്. മദ്യപിച്ചെത്തിയ ഒരു സംഘം യുവാക്കളെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹരികൃഷ്ണനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു.


കേസിൽ രണ്ട് പേരെ പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. നാല് പ്രതികൾ കൂടി ഇനി പിടിയിലാകാനുണ്ട്. ഇവർ ഒളിവിലാണെന്നും ഇവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായും പോലീസ് അറിയിച്ചു. ഉത്സവപ്പറമ്പിലെ തർക്കമാണോ അതോ മുൻവൈരാഗ്യമാണോ ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പരിശോധിച്ചു വരികയാണ്.


യുവാവിന്റെ അപ്രതീക്ഷിത വിയോഗത്തിൽ നാട് നടുങ്ങിയിരിക്കുകയാണ്. പ്രതികൾക്ക് കടുത്ത ശിക്ഷ നൽകണമെന്ന ആവശ്യവുമായി ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തി. ഹരികൃഷ്ണന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.






നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories