നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ നവജാത ശിശു മരിച്ച സംഭവത്തിൽ ഡോക്ടർക്ക് ഗുരുതര വീഴ്ച പറ്റിയതായി അന്വേഷണ റിപ്പോർട്ട്. സിസേറിയൻ നടത്താൻ കാലതാമസം വരുത്തിയ ഡോ. ബിന്ദു സുന്ദറിനെതിരെയാണ് മൂന്നംഗ സമിതിയുടെ കണ്ടെത്തൽ.
ശസ്ത്രക്രിയ സംബന്ധിച്ച തീരുമാനമെടുക്കാൻ ഡോക്ടർ വൈകിയത് കുഞ്ഞിന്റെ മരണത്തിന് കാരണമായെന്ന് റിപ്പോർട്ടിൽ പറയുന്നു. കുഞ്ഞിന് വളർച്ചാക്കുറവ് ഉണ്ടായിരുന്നുവെന്നും ഇത് ശസ്ത്രക്രിയയുടെ സങ്കീർണ്ണത വർദ്ധിപ്പിച്ചതായും അന്വേഷണ റിപ്പോർട്ടിലുണ്ട്. സംഭവത്തെത്തുടർന്ന് ഡോ. ബിന്ദു സുന്ദറിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.
ആരോഗ്യ ഡയറക്ടർക്ക് കൈമാറിയ ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡോക്ടർക്കെതിരെ കൂടുതൽ അച്ചടക്ക നടപടികൾ ഉണ്ടായേക്കും. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും കേസ് എടുത്തിട്ടുണ്ട്. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് ജില്ലാ മെഡിക്കൽ ഓഫീസർക്ക് കമ്മീഷൻ നൽകിയിരിക്കുന്ന നിർദ്ദേശം.