തിരുവനന്തപുരം: ക്രിക്കറ്റ് കോച്ചിങ്ങിനായി വന്ന വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിലെ പ്രതി ക്രിക്കറ്റ് കോച്ച് തിരുവനന്തപുരം വള്ളക്കടവ് ശ്രീവരാഹം സ്വദേശി മനു എം (40)നെ രണ്ടാമത്തെ കേസിൽ മുപ്പത്തിയഞ്ച് വർഷം കഠിന തടവും 66000 രൂപ പിഴയ്ക്കും പിഴ ഒടുക്കാത്ത പക്ഷം ആറു വർഷം ഒൻപതുമാസം അധികതടവും തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധിച്ചു.കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ തിരുവനന്തപുരത്തെ കോച്ചായിരുന്ന പ്രതിക്കെതിരെയുള്ള ആറ് കേസിൽ മൂന്നാമത്തെതിലും കുറ്റക്കാരനാണെന്നും ജഡ്ജി അഞ്ജു മീര ബിർള കണ്ടെത്തി.ഇതിൽ ഒരു കേസിൽ പ്രതിയെ ഇതേ കോടതി കഴിഞ്ഞ മാസം ശിക്ഷിച്ചിരുന്നു.ആദ്യകേസിലെ ശിക്ഷ കാലാവധിക്ക് ശേഷമേ രണ്ടാം കേസിലെ ശിക്ഷ ആരംഭിക്കുകയുള്ളൂ എന്നും വിധിന്യായത്തിൽ പറയുന്നു.ക്രിമിനൽ നടപടി ചട്ടം സെക്ഷൻ.427 പ്രകാരം പ്രതിയുടെ ഓരോ കേസുകളിലെയും ശിക്ഷ കാലാവധി കഴിഞ്ഞതിനു ശേഷം ഈ ശിക്ഷ നടപ്പിലാക്കണം എന്ന് പ്രോസീക്യൂഷൻ വാദിച്ചു. അത് പരിഗണിച്ചാണ് കോടതി പ്രത്യേക ശിക്ഷ കാലാവധി വിധിച്ചത്.
ഇയാൾക്ക് ഇതോടെ 51 വർഷം ശിക്ഷയായി.2026 മെയ് മാസത്തിൽ ആദ്യ കേസിൽ 16 വർഷം തടവിന് പുറമെ 24,000 രൂപ പിഴയും പ്രതിക്ക് കോടതി ചുമത്തിയിട്ടുണ്ട്. പിഴ ഒടുക്കാത്ത പക്ഷം പ്രതി രണ്ടര വർഷം അധിക തടവ് അനുഭവിക്കേണ്ടി വരും.പീഡനത്തിന് ഇരയായ പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകാനും കോടതി വിധിച്ചിട്ടുണ്ട്.