ഗോദാവരിഖനി: രാജ്യത്ത് വീണ്ടും ദുരഭിമാനക്കൊല. മകളുടെ ബന്ധം കുടുംബത്തിന് അപമാനമാകുന്നുവെന്ന് ആരോപിച്ച് അവളെ കൊല്ലാൻ ടെക്കി കാമുകനോട് ആവശ്യപ്പെട്ട പിതാവിന്റെ പ്രവൃത്തിയാണ് പുറത്തുവന്നിരിക്കുന്നത്. പിതാവിന്റെ നിർദേശത്തെ തുടർന്ന് യുവതിയെ കാമുകൻ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതായി പൊലീസ് കണ്ടെത്തിയിരിക്കുകയാണ്. തെലങ്കാനയിലെ ഗോഡാവരിഖനിയിൽ നിന്നുള്ള 33കാരി അങ്കത്തി മാനസയാണ് കൊല്ലപ്പെട്ടത്.ആഗസ്റ്റ് 20ന് ആളൊഴിഞ്ഞ പ്രദേശത്ത് നിർത്തിയിട്ടിരുന്ന കാറിൽ നിന്ന് ദുർഗന്ധം വന്നതിനെ തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കാറിന്റെ ഡിക്കിയിൽ നിന്ന് അഴുകിയ നിലയിലുള്ള യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വരംഗലിലെ മഹാത്മാഗാന്ധി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റി.മാനസയും പ്രതിയായ വിനോദും ബാല്യകാല സുഹൃത്തുക്കളും പ്രണയബന്ധത്തിലുമായിരുന്നു. മാനസ നേരത്തെ രണ്ട് വിവാഹം കഴിച്ചിരുന്നെങ്കിലും രണ്ടും വിവാഹമോചനത്തിൽ അവസാനിച്ചിരുന്നു.
ആഗസ്റ്റ് 17ന് കരീംനഗറിലെ വിനോദിന്റെ വാടകമുറിയിൽ ഇരുവരും കൂടിക്കാഴ്ച നടത്തി. തന്നെ വിവാഹം കഴിക്കണമെന്ന് മാനസ ആവശ്യപ്പെട്ടതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് വിനോദ് മാനസയുടെ പിതാവ് രാജേഷത്തെ വിളിച്ച് വിവരം അറിയിച്ചു.മകളുടെ പെരുമാറ്റം കുടുംബത്തിനും ബന്ധുക്കൾക്കും അപമാനമുണ്ടാക്കുന്നതായി കരുതിയ രാജേഷം, മാനസയുമായി വഴക്കുണ്ടാക്കി അവളെ കൊലപ്പെടുത്താൻ വിനോദിനോട് ആവശ്യപ്പെട്ടെന്നാണ് പൊലീസിന്റെ ആരോപണം.