തിരുവനന്തപുരം: സംസ്ഥാനത്ത് ഓണം വാരാഘോഷത്തിന് തിരിതെളിഞ്ഞു. തിരുവനന്തപുരം കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകിട്ട് മുഖ്യമന്ത്രി വി ഡി സതീശൻ ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. തലസ്ഥാനത്തിന് സസ്പെൻസായി ഒരു പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആ പദ്ധതി ഉടനെ പ്രഖ്യാപിക്കും. അത് സസ്പെൻസായി ഇരിക്കട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞു.വിശിഷ്ടാതിഥിയായി നടൻ കുഞ്ചാക്കോ ബോബൻ പങ്കെടുത്തു.
ഉദ്ഘാടന സമ്മേളനത്തില്‍ ടൂറിസം സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥ് അധ്യക്ഷത വഹിച്ചു. മന്ത്രി കെ മുരളീധരന്‍, ഡോ. ശശി തരൂര്‍ എം പി എന്നിവരും പങ്കെടുത്തു.
തലസ്ഥാനത്ത് മാത്രമായി 3,000 ത്തോളം കലാകാരന്മാരും സംസ്ഥാനത്താകെ 8000 ത്തിലേറെ കലാകാരന്മാരും പരിപാടിയില്‍ പങ്കാളികളാകും.പരിപാടിയോട് അനുബന്ധിച്ച് കനകക്കുന്ന് വളപ്പിലെ ആഘോഷമേഖലയെ ബിസിനസ് സോണ്‍, ഫ്യൂച്ചര്‍ സോണ്‍, ആര്‍ട്ട് ആന്‍ഡ് കള്‍ച്ചര്‍ സോണ്‍, ഫുഡ് സോണ്‍ എന്നിങ്ങനെ നാല് മേഖലകളായി തിരിച്ചിട്ടുണ്ട്. കേരളത്തിന്റെ സാംസ്‌കാരിക വൈവിധ്യവും പാരമ്പര്യവും കലാപൈതൃകവും വിനോദസഞ്ചാര സാധ്യതകളും ഒരുമിച്ച് അവതരിപ്പിക്കുന്ന തരത്തിലാണ് ഇത്തവണത്തെ ഓണാഘോഷം ഒരുക്കിയിരിക്കുന്നത്. സമാപന ദിനമായ ആഗസ്റ്റ് 30ന് മാനവീയം വീഥിയില്‍ നിന്നും ഘോഷയാത്ര 5 മണിക്ക് ആരംഭിച്ച് കിഴക്കേകോട്ടയില്‍ അവസാനിക്കും.
സമാപന സമ്മേളനത്തില്‍ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന്‍ വിശിഷ്ടാതിഥിയായിരിക്കും. 62 സര്‍ക്കാര്‍ വകുപ്പുകള്‍ ഘോഷയാത്രയില്‍ പങ്കെടുക്കും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഫോക്ക് കലാരൂപങ്ങളുള്‍പ്പടെ നൂറിലേറെ കലാരൂപങ്ങളും ഘോഷയാത്രയില്‍ അണിനിരക്കും.