കൊല്ലം: ബാഗ് വലിച്ചെറിഞ്ഞ ശേഷം വിദ്യാർത്ഥിനി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. കൊല്ലം - കാരുവേലിൽ പുത്തൻ നടയിൽ വിജയ ഭവനിൽ വിജയൻ പുഷ്പ ദമ്പതികളുടെ മകൾ ആമി എന്ന് വിളിക്കുന്ന അഭിരാമിയെ ആണ് ട്രെയിൻ തട്ടി മരിച്ചത്.എഴുകോൺ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. രാവിലെ ക്ലാസിന് പോകാനായി വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു വിദ്യാർത്ഥിനി എന്നാണ് ബന്ധുക്കൾ പറയുന്നത്.
നെടുമ്പായിക്കും സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിക്ക് സമീപം റെയിൽവേ ട്രാക്കിന്റെ ഭാഗത്തായി വിദ്യാർത്ഥിനിയെ സംശയാസ്പദമായ സാഹചര്യത്തിൽ പലരും കണ്ടതായി പ്രദേശവാസികൾ പറഞ്ഞു. കാര്യം തിരക്കിയവരോട് പരസ്പര വിരുദ്ധമായി സംസാരിച്ചതായും പ്രദേശവാസികൾ പറയുന്നുണ്ട്.
രാവിലെ 10.30 ഓടെ ട്രാക്കിൽ അപകടം സംഭവിച്ചതായാണ് പ്രദേശവാസികൾ പറയുന്നത്. രണ്ടുപേർ ഓടിയെത്തി പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിദ്യാർത്ഥിനി വഴങ്ങിയില്ല എന്നും പ്രദേശവാസികൾ പറഞ്ഞു.
സംഭവത്തിൽ എഴുകോൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദ്യാർത്ഥിനിയുടെ മരണകാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം നടന്നുവരികയാണ്.