കോട്ടയം: ഫാ തോമസ് ആനിമൂട്ടിലിനെ കോട്ടയം അതിരൂപത സഹായ മെത്രാനായി നിയമിച്ചു. നിലവിൽ കോട്ടയം അതിരൂപത പ്രോട്ടോ സിഞ്ചെലുസ് ആയി സേവനം ചെയ്തുവരികയാണ് ഫാ തോമസ് ആനിമൂട്ടിൽ.നിയമന ഉത്തരവ് സീറോ മലബാർ സിനഡ് നടക്കുന്ന കാക്കനാട്ട് സെന്റ് തോമസ് മൗണ്ടിലും റോമിലും ഒരേ സമയം വായിച്ചു. പയ്യാവൂർ സെൻ്റ് ആൻസ് ക്നാനായ ഇടവകാംഗമാണ് ഇദ്ദേഹം.കണ്ണൂർ പയ്യാവൂർ ആനിമൂട്ടിൽ കുടുംബാംഗമാണ് പുതിയ ബിഷപ്. പരേതരായ ജോസഫ്-ഏലി ദമ്പതികളുടെ പുത്രനായി 1962 ജനുവരി 13ന് ജനിച്ച ഫാ. തോമസ് ആനിമൂട്ടിൽ പയ്യാവൂർ സേക്രട്ട് ഹാർട്ട് സ്കൂളിലെ പഠനത്തിനു ശേഷമാണ് സെമിനാരിയിൽ ചേർന്നത്. കോട്ടയം സ്റ്റനിസ്ലാവോസ് മൈനർ സെമിനാരി, മംഗലാപുരം സെന്റ് ജോസഫ് സെമിനാരി എന്നിവിടങ്ങളിലെ പരിശീലനത്തിനു ശേഷം 1989 ഏപ്രിൽ 13ന് ആർച്ച്ബിഷപ് മാർ കുര്യാക്കോസ് കുന്നശേരിയിൽനിന്നു കൈവയ്പ് ശുശ്രൂഷ സ്വീകരിച്ച് വൈദികനായി. തുടർന്ന് റോമിലെ അത്തെനയോ റൊമാനോ സാന്റാ ക്രോസെയിൽനിന്ന് കാനൻ ലോയിൽ ലൈസൻഷ്യേറ്റ് നേടി.വയനാട് പുളിഞ്ഞാൽ ക്രിസ്തുരാജ പള്ളി, ശ്രീപുരം സെന്റ് മേരീസ് പള്ളി, ഉഴവൂർ സെന്റ് സ്റ്റീഫൻസ് ഫൊറോന പള്ളി, കടുത്തുരുത്തി വലിയ പള്ളി എന്നിവിടങ്ങളിൽ വികാരി, വിവിധ സ്കൂളുകളിൽ മാനേജർ, കോട്ടയം ക്രിസ്തുരാജ കത്തീഡ്രൽ അഡ്മിനിസ്ട്രേറ്റർ, കണ്ണൂർ പാസ്റ്ററൽ സെന്റർ ഡയറക്ടർ, മലബാർ റീജൺ പ്രൊക്യുറേറ്റർ, അതിരൂപത ട്രൈബ്യൂണൽ ജഡ്ജി, കോട്ടയം അതിരൂപത ചാൻസലർ, മാർ കുര്യാക്കോസ് കുന്നശേരിയുടെ സെക്രട്ടറി എന്നിങ്ങനെ നിരവധി പദവികൾ വഹിച്ചു.