കൊച്ചി: 42 വര്‍ഷത്തെ നീണ്ട ദുരുഹതയ്ക്കും അന്വേഷണങ്ങള്‍ക്കും വിവാദങ്ങൾക്കും ഇടയാക്കിയ ചാക്കോ വധക്കേസിലെ പ്രതി കേരളം കണ്ട ഏറ്റവും കുപ്രസിദ്ധ പിടികിട്ടാപുള്ളി സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടെന്ന് സംശയം. നാലരപതിറ്റാണ്ടായി പൊലീസിനെ കബളിപ്പിച്ച് കാണാമറയത്തുള്ള സുകുമാരക്കുറുപ്പ് ജീവിച്ചിരിക്കുന്നതായാണ് സംശയം. സൈബര്‍ വിദഗ്ധന്റെ അന്വേഷണത്തിലാണ് സുകുമാരക്കുറുപ്പ് ബ്രൂണൈയില്‍ ജീവിച്ചിരിക്കുന്നതായുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.ബ്രൂണെയിലെ സിങ് പാങ് എന്ന സ്ഥലത്ത് സുകുമാരക്കുറുപ്പ് ജീവിച്ചിരിക്കുന്നതായാണ് സൈബർ വിദഗ്‌ദ്ധൻ പങ്കുവയ്‌ക്കുന്ന വിവരം. വയോധികന്റെ ചിത്രവും ഇയാൾ താമസിക്കുന്ന സ്ഥലത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇയാൾ നിരീക്ഷണത്തിലാണെന്നാണ് വിവരം.നിയമവിരുദ്ധമായാണ് മലയാളി വയോധികൻ ബ്രൂണെയിൽ കഴിയുന്നതെന്നും വിവരമുണ്ട്.
കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി അന്വേഷണം തുടങ്ങിയിട്ടുണ്ട്.
മരിച്ചുവെന്ന് റിപ്പോർട്ട് നൽകി ക്രൈം ബ്രാഞ്ച് കേസ് അവസാനിപ്പിക്കാൻ നീക്കം നടത്തുമ്പോഴാണ് നിർണായക വെളിപ്പെടുത്തൽ. വിദേശത്ത് ഇപ്പോൾ നിർമാണ മേഖലയിൽ ജോലി ചെയ്യുകയാണ്. 1991മുതൽ ഒളിവ് ജീവിതത്തിലാണ് കുറുപ്പ് എന്നാണ് 24ചാനൽ റിപ്പോർട്ട് . ഒളിത്താവളത്തിന്റെ ദൃശ്യങ്ങളും ചാനൽ പുറത്തുവിട്ടു.വ്യാജ പാസ്‌പോർട്ടിന്റെ വിവരങ്ങളും 24ചാനൽ ശേഖരിച്ചതായും പറയുന്നു. 2023ൽ എടുത്ത കുറുപ്പിന്റെ ചിത്രം പുറത്തുവിട്ടു.
കേരളം കണ്ട ഏറ്റവും കുപ്രസിദ്ധ പിടികിട്ടാപുള്ളി സുകുമാര കുറുപ്പ് മരിച്ചുവെന്ന് തെളിവില്ലാത്ത ഉത്തരം കണ്ടെത്തി കേസ് അവസാനിപ്പിക്കുന്നു.ഹൃദ്രോഗത്തെത്തുടർന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ കുറുപ്പ് മരിച്ചെന്ന സൂചനയാണു കേസ് വീണ്ടും അന്വേഷിച്ച് തുടങ്ങിയ സംഘത്തിനു ലഭിച്ചതെന്നാണ് ക്രൈംബ്രാഞ്ച് വിശദീകരണം. ക്രൈം ബ്രാഞ്ച് ഐജി അജിതാ ബീഗം അന്തിമ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് മേധാവിക്കു നല്‍കി അന്വേഷണം അവസാനിപ്പിക്കാനാണ് തീരുമാനം.വര്‍ഷങ്ങളോളം പൊടിതട്ടിയിരുന്ന സുകുമാരക്കുറുപ്പിന്‍റെ കേസ് തീരുമാനമാകാത്ത കേസുകള്‍ തീര്‍പ്പാക്കുന്നതിന്‍റെ ഭാഗമായി ക്രൈംബ്രാഞ്ച് രണ്ടു മാസം മുന്‍പ് വീണ്ടും അന്വേഷിക്കാന്‍ തീരുമാനിച്ചത്. ഐജി അജിതാബീഗത്തിന്‍റെ നേനതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. ഇതിനിടയിലാണ് കോല്‍ക്കത്തയിലെ ഒരു ആശുപത്രിയില്‍ ഹൃദ്രോഗ ചികിത്സയ്ക്ക് എത്തിയതായി കുറുപ്പിനെ കണ്ട ഏക മലയാളിയും ജാര്‍ഖണ്ഡില്‍ നഴ്‌സുമായിരുന്ന ആലപ്പുഴക്കാരി രത്‌നമ്മയുടെ വെളിപ്പെടുത്തല്‍ ഉണ്ടായത്. ഇതിന്‍റെ ഭാഗമായി രത്‌നമ്മ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കുറുപ്പ് മരിച്ചുവെന്ന് ക്രൈം ബ്രാഞ്ച് എത്തി ചേര്‍ന്നത്.രത്‌നമ്മ ജോലി ചെയ്ത ആശുപത്രിയില്‍ ഹൃദ്രോഗത്തെ തുടര്‍ന്ന് ഐസിയുവിലായിരുന്നു കുറുപ്പ്. ആ സമയം ഏകദേശം 40 വയസായിരുന്ന കുറുപ്പ് അന്നേ ഹൃദ്രോഗിയായിരുന്നു. ഹൃദ്രോഗിയായ കുറുപ്പ് പിന്നീട് ഇന്നുവരെയുള്ള 40 വര്‍ഷം ജീവിച്ചിരിക്കാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. കുറുപ്പിന്‍റെ ഭാര്യ ഉള്‍പ്പടെയുള്ള ബന്ധുക്കളെ കേന്ദ്രീകരിച്ച് അന്വേഷിച്ചപ്പോഴും കുറുപ്പുമായി ഒരു ബന്ധവുമില്ലെന്ന് ഉറപ്പിച്ചു. ഇതിന്‍റെയെല്ലാം അടിസ്ഥാനത്തിലാണ് പിടികിട്ടാപ്പുള്ളി ജീവനോടെയില്ലെന്ന നിഗമനത്തിലേക്കെത്തുന്നത്.