പേട്ട: മന്തിക്ക് രണ്ടാമത് ചോറ് ചോദിച്ചതിന് മർദ്ദനമെന്ന് പരാതി. തിരുവനന്തപുരം പേട്ടയിലെ കാപ്പിറ്റൽ മന്തി എന്ന സ്ഥാപനത്തിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത വിദ്യാർഥികളെയാണ് കടയുടമയും തൊഴിലാളികളും ചേർന്ന് മർദ്ദിച്ചത്.എട്ടാം ക്ലാസിലും ഒൻപതാം ക്ലാസിലും പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് മർദ്ദനമേറ്റത്. കുട്ടികളുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി.
കട ഉടമയടക്കം മൂന്നുപേരെ പേട്ട പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. ഹാഫ് മന്തിക്കൊപ്പം അധികമായി ചോറ് ആവശ്യപ്പെട്ടതോടെയാണ് വാക്കുതർക്കമുണ്ടായത്. ഫുൾ മന്തിക്കൊപ്പം മാത്രം അധികമായി റൈസ് നൽകാൻ സാധിക്കൂവെന്നായിരുന്നു കടയിലെ ജീവനക്കാരുടെ വാദം.