തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ഉജ്ജ്വല വിജയത്തിന് പിന്നാലെ കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള ചർച്ചകളും ചരടുവലികളും തുടരുമ്പോൾ വ്യത്യസ്തമായ പ്രതികരണവുമായി മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മുഖ്യമന്ത്രി ചര്‍ച്ചയില്‍ തീരുമാനം വരുമെന്നും അപ്പോള്‍ പറയാമെന്നുന്നാണ് സുധാകരന്‍ പറഞ്ഞത്. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് അഭിപ്രായം ചോദിച്ചാല്‍ തന്റെ അഭിപ്രായം പറയുമെന്നും സുധാകരന്‍ പറഞ്ഞു.മനസിലുള്ള മുഖ്യമന്ത്രി ആരാണ് എന്ന ചോദ്യത്തിന്; ‘ഞാൻ തന്നെ’ എന്നായിരുന്നു സുധാകരന്റെ മറുപടി. രണ്ടാമത് ആരാണെന്ന് ചോദ്യത്തിന് രണ്ടാമതൊരു പേര് ഇല്ലെന്നായിരുന്നു മറുപടി. താനായാൽ ശരിയാവില്ലേ എന്നും അദ്ദേഹം ചോദിച്ചു.
നേരത്തെ കെ സി വേണുഗോപാലിനുവേണ്ടി കെ സുധാകരൻ രംഗത്തെത്തിയിരുന്നു.അതേസമയം മുഖ്യമന്ത്രി കസേരയ്ക്കായി കോൺഗ്രസിൽ ചരടുവലി നടക്കുമ്പോൾ രമേശ് ചെന്നിത്തല സോണിയ ഗാന്ധിയെ കാണാൻ ഡൽഹിയിലെത്തി. മുഖ്യമന്ത്രി ചർച്ചകൾക്കായി ഹൈക്കമാൻഡ് നിയോഗിച്ച മുകൾ വാസ്നിക്, അജയ് മാക്കൻ എന്നിവർ കേരളത്തിലെത്തും. ചർച്ചകൾക്ക് ശേഷം നിരീക്ഷകർ നൽകുന്ന റിപ്പോർട്ട് പരിശോധിച്ചാകും സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും അന്തിമ പ്രഖ്യാപനം നടത്തുക.