കോഴിക്കോട്: സഹകരണ സൊസൈറ്റിയിലെ ക്രമക്കേടിന് ഇരയായി ജീവനൊടുക്കിയ ഇബ്രാഹിം ഹാജിയുടെ ശബ്ദസന്ദേശം പുറത്ത്. മരണത്തിന് ഉത്തരവാദി കടത്തനാട് ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയെന്ന് ശബ്ദസന്ദേശത്തിൽ ഇബ്രാഹിം ഹാജി പറയുന്നു. സർക്കാർ അംഗീകൃത സ്ഥാപനം എന്ന് പറഞ്ഞ് കബളിപ്പിച്ച് 75 ലക്ഷം രൂപ തട്ടിയെടുത്തു. ഒരു ലക്ഷത്തിന് 1250 രൂപ ലാഭം ഉണ്ടാകുമെന്ന് വിശ്വസിപ്പിച്ചാണ് പണം നിക്ഷേപിച്ചതെന്നും ശബ്ദസന്ദേശത്തിലുണ്ട്.
ഇബ്രാഹിം ഹാജി മരിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് അയച്ച സന്ദേശമാണ് പുറത്ത് വന്നത്. സർക്കാർ അംഗീകൃത സ്ഥാപനം എന്ന് പറഞ്ഞ് കബളിപ്പിച്ചു. സ്വർണവും സ്ഥലവും വിറ്റ പണം മുഴുവൻ സൊസൈറ്റിയിൽ നിക്ഷേപിച്ചു. സഹോദരിമാരുടെ പേരിലും തുക നിക്ഷേപിച്ചിരുന്നു.
പണം കിട്ടാതെ വന്നപ്പോൾ മുഖ്യമന്ത്രിയ്ക്ക് വരെ പരാതിപ്പെട്ടിരുന്നു എന്നും ഇബ്രാഹിം ഹാജി വെളിപ്പെടുത്തി. തനിക്ക് അസുഖമായപ്പോള്‍ പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ടിട്ടും സൊസൈറ്റി നല്‍കിയില്ലെന്നും ശബ്ദ സന്ദേശത്തില്‍ പറയുന്നു. മരിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ബി.ജെ.പി കോഴിക്കോട് നോര്‍ത്ത് ജില്ലാ പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണയ്ക്ക് അയച്ചതാണ് ശബ്ദസന്ദേശം.