Share this Article
News Malayalam 24x7
മരണം 13 ആയി, മരിച്ചവരിൽ മൂന്നു പേരെ തിരിച്ചറിഞ്ഞു, അനുശോചിച്ച് പ്രധാനമന്ത്രിയും രാഹുലും, കേന്ദ്രം ധനസഹായം പ്രഖ്യാപിച്ചു
വെബ് ടീം
9 hours 2 Minutes Ago
1 min read
mundathikode

തൃശ്ശൂർ: പൂരം നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ തൃശ്ശൂരിലെ പടക്കനിർമ്മാണശാലയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ  മരണം 13 ആയി. മരിച്ചവരിൽ മൂന്നു പേരെ തിരിച്ചറിഞ്ഞു.തൃശ്ശൂർ പഴയന്നൂർ സ്വദേശി സുദർശനൻ(54), പാലക്കാട് കുമരനെല്ലൂർ സ്വദേശി വാസുദേവൻ (54), തൃശൂർ കുണ്ടന്നൂർ സ്വദേശി സുവിൻ (40) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

വെടിക്കെട്ടുദുരന്തത്തിൽ  പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും കടുത്ത ദുഃഖം രേഖപ്പെടുത്തി. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് അഗാധമായ അനുശോചനം അറിയിച്ച പ്രധാനമന്ത്രി, പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചു. പൂരത്തിന് തൊട്ടുമുമ്പ് നടന്ന ഈ ദുരന്തവും അത് സൃഷ്ടിച്ച വലിയ നാശനഷ്ടങ്ങളും ഹൃദയഭേദകമാണെന്നും, അതിവേഗത്തിലുള്ള രക്ഷാപ്രവർത്തനവും അടിയന്തര ചികിത്സയും സർക്കാർ ഉറപ്പാക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.ദുരന്തത്തിന് ഇരയായവർക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരം പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ സർക്കാർ സംവിധാനങ്ങൾ ഏകോപിപ്പിച്ചു വരികയാണ്. തൃശൂർ ആർഡിഒയുടെ നേതൃത്വത്തിൽ അപകടത്തെക്കുറിച്ച് മജിസ്റ്റീരിയൽ അന്വേഷണവും ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories