പെരിന്തൽമണ്ണ: വാക്കുതർക്കത്തെത്തുടർന്ന് ഓട്ടോഡ്രൈവറായ ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ 25 വയസ്സുകാരി മരിച്ചു.കുന്നംകുളം സ്വദേശിനി ഷഹ്ന (25) ആണ് 75 ശതമാനത്തോളം തീപ്പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ ചൊവ്വാഴ്ച രാവിലെ മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ നടന്ന സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റു ചെയ്ത ഭർത്താവ് അരക്കുപറമ്പ് ഇബ്രാഹിംപടി ചേരിക്കല്ലൻ മുൻഷാദി (31) നെ കോടതി റിമാൻഡ് ചെയ്തു.
വാക്കുതർക്കത്തെത്തുടർന്ന് ആണ് ഓട്ടോഡ്രൈവറായ ഭർത്താവ് ക്രൂരകൃത്യത്തിലേക്ക് എത്തിയതെന്ന് പൊലീസ് അറിയിച്ചു. ഇയാൾക്ക് ഭാര്യയെ സംശയമായിരുന്നു എന്നും ഇതാണ് വാക്കുതർക്കത്തിലേക്കും ക്രൂരകൃത്യത്തിലേക്കും നയിച്ചതെന്നും പെരിന്തൽമണ്ണ സ്റ്റേഷൻ ഇൻസ്‌പെക്ടർ സുമേഷ് സുധാകരൻ പറഞ്ഞു. അഞ്ചുമാസം മുൻപായിരുന്നു വിവാഹം. രണ്ടുപേരുടെയും രണ്ടാംവിവാഹമാണ്. രണ്ടുപേർക്കും ആദ്യവിവാഹത്തിൽ ഓരോ കുട്ടിയുമുണ്ട്. മുൻഷാദിന്റെ ആദ്യഭാര്യ അപസ്മാരത്തെത്തുടർന്ന് മരണപ്പെട്ടു എന്നാണ് വിവരമെന്നും നിലവിലെ സാഹചര്യത്തിൽ ആദ്യഭാര്യയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.