കാസർഗോഡ്: ചന്തേരയിൽ മുടി മുറിക്കാനെത്തിയ രണ്ടാം ക്ലാസുകാരനെ ബാർബർ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ബാർബർ ഷോപ്പ് അടിച്ചു തകർത്തു. മാണിയാട്ട് മസ്ജിദിന് സമീപത്തെ ബാർബർ ഷോപ്പിന്റെ ബോർഡുകളും പൂട്ടുമാണ് നശിപ്പിച്ചത്. ആകെ രൂപയുടെ നഷ്ടമുണ്ടായെന്നാണ് ഷോപ്പുടമയായ യുവതിയുടെ പരാതി.
ഞായറാഴ്ച വൈകിട്ട് ബാർബർ ഷോപ്പിൽ മുടിമുറിക്കാനെത്തിയ കുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ അതിഥിത്തൊഴിലാളിയായ പതിനേഴുകാരനെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. പിതാവിനൊപ്പം ബാർബർ ഷോപ്പിൽ മുടിമുറിക്കാനെത്തിയതായിരുന്നു കുട്ടി.മുടിമുറിക്കാനിരിത്തിയ ശേഷം പിതാവ് സമീപത്തെ കടയിലേക്ക് പോയി. ഈ സമയം തൊഴിലാളി കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കുട്ടി നിലവിളിച്ച് ബഹളം വച്ചതോടെ ആളുകൾ കൂടി. കുട്ടിയുടെ പിതാവ് നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പിടികൂടി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പോക്സോ നിയമപ്രകാരമാണ് തൊഴിലാളിക്കെതിരെ കേസെടുത്തത്. ഇതിനെത്തുടർന്നാണ് ബാർബർ ഷോപ്പിന് നേരെ അക്രമമുണ്ടായത്. ബാർബർ ഷോപ്പ് തകർത്ത സംഭവത്തിൽ കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.