ഇറാനെതിരെ വീണ്ടും കടുത്ത സൈനിക ഭീഷണിയുമായി മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 'ഓപ്പറേഷൻ എപിക് ഫ്യൂരി'യേക്കാൾ വലിയ സൈനിക നടപടിയാണ് ആലോചിക്കുന്നതെന്നും എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും ട്രംപ് പറഞ്ഞു. അമേരിക്കൻ മാധ്യമമായ 'ആക്സിയോസിന്' (Axios) നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ കടുത്ത പ്രതികരണം.
ഇറാൻ ചർച്ചകൾക്ക് താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഒരു കരാറിലെത്താൻ തയ്യാറായിട്ടില്ലെന്ന് ട്രംപ് കുറ്റപ്പെടുത്തി. ആവശ്യമെങ്കിൽ ഇസ്രായേലും ഈ ദൗത്യത്തിൽ പങ്കുചേരുമെന്നും എന്നാൽ തങ്ങൾക്ക് ഒറ്റയ്ക്ക് തന്നെ ഇത് ചെയ്യാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് ഇറാനും വ്യക്തമാക്കി. ഇതിനിടെ ഇറാന്റെ തുറമുഖ നഗരമായ ബന്ധർ അബ്ബാസിലുണ്ടായ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. അമേരിക്കയുടെ ഉദ്ദേശശൂന്യമായ ആക്രമണങ്ങൾക്ക് ഡൊണാൾഡ് ട്രംപ് വലിയ വില നൽകേണ്ടി വരുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി.