അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐ.സി.സി) ചീഫ് പ്രോസിക്യൂട്ടർ കരീം ഖാനെ സ്ഥാനത്തുനിന്ന് പുറത്താക്കി. ഐ.സി.സി അസംബ്ലി ഓഫ് സ്റ്റേറ്റ്സ് പാർട്ടി അംഗങ്ങൾക്കിടയിൽ നടന്ന വോട്ടെടുപ്പിലൂടെയാണ് ബ്രിട്ടീഷ് അഭിഭാഷകനായ കരീം ഖാനെ പുറത്താക്കിയത്. ലൈംഗിക പീഡനാരോപണങ്ങളെ തുടർന്നാണ് നടപടി.
ഐ.സി.സിയിൽ അംഗങ്ങളായ 125 രാജ്യങ്ങളിൽ 82 രാജ്യങ്ങളും കരീം ഖാനെ പുറത്താക്കുന്നതിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. മുൻ ഐ.സി.സി അസിസ്റ്റന്റ് ലോയറും മലേഷ്യൻ സ്വദേശിയുമായ സാറ രണ്ട് വർഷം മുൻപ് നൽകിയ ലൈംഗിക പീഡന പരാതിയിലാണ് വോട്ടെടുപ്പും തുടർന്നുള്ള പുറത്താക്കലും ഉണ്ടായത്.
ഗാസയിലെ കൂട്ടക്കൊലകളിലും യുദ്ധക്കുറ്റങ്ങളിലും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, പ്രതിരോധ മന്ത്രി യോവ് ഗാലന്റ് എന്നിവർക്കെതിരെ കരീം ഖാൻ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതോടെയാണ് ഐ.സി.സിക്കെതിരെ അമേരിക്കയും ഇസ്രായേലും രംഗത്തെത്തിയത്. ഐ.സി.സി ഉദ്യോഗസ്ഥർക്കെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
തനിക്കെതിരെയുള്ള ലൈംഗിക പീഡനാരോപണം മറച്ചുവെക്കാനാണ് കരീം ഖാൻ ഇസ്രായേൽ നേതാക്കൾക്കെതിരെ വാറന്റ് പുറപ്പെടുവിച്ചതെന്ന ഇസ്രായേലിന്റെ ആരോപണങ്ങൾക്കിടെയാണ് ഇപ്പോൾ അസംബ്ലി ഓഫ് സ്റ്റേറ്റ്സ് അദ്ദേഹത്തെ പുറത്താക്കിയിരിക്കുന്നത്.