രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വിലയിൽ വൻ കുറവ് വരുത്തി പൊതുമേഖലാ എണ്ണക്കമ്പനികൾ. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 210 രൂപയോളമാണ് രാജ്യത്താകമാനം കുറച്ചത്. കേരളത്തിൽ വാണിജ്യ സിലിണ്ടർ ഒന്നിന് 197.50 രൂപയുടെ ഇളവുണ്ടായി. ഇതോടെ കേരളത്തിൽ വാണിജ്യ സിലിണ്ടറിന്റെ നിലവിലെ വില 2,774 രൂപയായി.
ഡൽഹിയിൽ 202 രൂപയും കൊൽക്കത്തയിൽ 209 രൂപയും കുറച്ചിട്ടുണ്ട്. എന്നാൽ ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നുമില്ല. കേരളത്തിൽ ഗാർഹിക സിലിണ്ടർ വില 951 രൂപയായി തുടരും.
വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടർ വില ഗണ്യമായി കുറഞ്ഞത് കടുത്ത പ്രതിസന്ധി നേരിടുന്ന ഹോട്ടൽ, റെസ്റ്റോറന്റ് മേഖലയ്ക്ക് വലിയ ആശ്വാസമായി മാറി. അന്താരാഷ്ട്ര വിപണിയിലെ വില വ്യതിയാനങ്ങൾ വിലയിരുത്തി മാസത്തിന്റെ ആദ്യദിനങ്ങളിലാണ് എണ്ണക്കമ്പനികൾ പാചകവാതക വിലയിൽ മാറ്റങ്ങൾ വരുത്തുന്നത്.