കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് ജനതാ പാർട്ടി (സി.ജി.പി) ജന്തർ മന്തറിൽ നടത്തിവരുന്ന പ്രതിഷേധം 34-ാം ദിവസത്തിലേക്ക്.തലസ്ഥാന നഗരിയിലെ സമരവേദിയിലേക്ക് വൻതോതിലാണ് വിദ്യാർത്ഥികളും പ്രതിഷേധക്കാരും ഒഴുകിയെത്തുന്നത്.
കഴിഞ്ഞ ദിവസം രാത്രി വൈകിയും പൊലീസും പ്രതിഷേധക്കാരും തമ്മിൽ പ്രദേശത്ത് വലിയ രീതിയിലുള്ള സംഘർഷമുണ്ടായി. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ജന്തർ മന്തറിലും പരിസര പ്രദേശങ്ങളിലും ഇന്റർനെറ്റ് സേവനങ്ങൾ താത്കാലികമായി നിർത്തലാക്കിയിട്ടുണ്ട്. ഡൽഹിയിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി 30 കമ്പനി കേന്ദ്ര സേനയെ കൂടി നിയോഗിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജി വെക്കുന്നതുവരെയും, സമരത്തിനിടെ വിദ്യാർത്ഥികൾക്കെതിരെ എടുത്ത കേസുകൾ പൂർണ്ണമായി പിൻവലിക്കുന്നതുവരെയും സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് പ്രക്ഷോഭകർ വ്യക്തമാക്കി.
വിഷയം ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ അറിയിച്ചെങ്കിലും, ചർച്ചകൾക്കുള്ള ഘട്ടം വരുമ്പോൾ പ്രതിപക്ഷം നിലപാട് മാറ്റുകയാണെന്ന് ആരോപിച്ചു.