നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും ഗൺമാൻമാരും ചേർന്ന് മർദിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം (SIT) തയ്യാറാക്കിയ റിപ്പോർട്ട് ഡിജിപി ഇന്ന് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറും. തുടർന്ന് റിപ്പോർട്ട് ആഭ്യന്തര മന്ത്രിയുടെ പരിഗണനയ്ക്ക് സമർപ്പിക്കും.
കേസുമായി ബന്ധപ്പെട്ട് എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ ഗുരുതരമായ കണ്ടെത്തലുകളാണ് എസ്‌ഐടി റിപ്പോർട്ടിലുള്ളത്. കേസ് ഡയറി തിരുത്തിയെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ ശ്രമിച്ചെന്നുമാണ് പ്രധാന ആരോപണങ്ങൾ. റിപ്പോർട്ടിന്മേൽ എഡിജിപിയിൽ നിന്ന് വിശദീകരണം തേടിയിരുന്നെങ്കിലും കൂടുതൽ സമയം ആവശ്യപ്പെട്ട് അദ്ദേഹം കത്ത് നൽകിയിരുന്നു. എന്നാൽ സാവകാശം അനുവദിക്കാതെ ഡിജിപി റിപ്പോർട്ട് ശുപാർശകളോടെ സർക്കാരിന് കൈമാറുകയായിരുന്നു.
ഡിജിപി സ്ഥാനക്കയറ്റ പട്ടിക വരാനിരിക്കെ, എഡിജിപിക്കെതിരെ എന്ത് നടപടി സ്വീകരിക്കും എന്നതിൽ സർക്കാരിന്റെ നിലപാട് നിർണായകമാകും. തെറ്റ് ചെയ്തവർ ആരായാലും സംരക്ഷിക്കില്ലെന്ന് നേരത്തെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. റിപ്പോർട്ട് വിശദമായി പഠിച്ച ശേഷമായിരിക്കും തുടർനടപടികളിലേക്ക് സർക്കാർ കടക്കുക.