ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്ദിറിൽ സമരം നടത്തുന്ന സി.ജെ.പിയുമായി (CJP) കേന്ദ്ര സർക്കാർ വീണ്ടും ചർച്ചയ്ക്ക് ഒരുങ്ങുന്നു. ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ ഉച്ചയ്ക്ക് 12.30-നാണ് ചർച്ച തീരുമാനിച്ചിരിക്കുന്നത്.
വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് സി.ജെ.പിയുടെ ഉറച്ച നിലപാട്. കേന്ദ്ര മന്ത്രിമാരുടെ മുൻകൈയിലാണ് കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ നിർണായക ചർച്ച സംഘടിപ്പിച്ചിട്ടുള്ളത്.
അതേസമയം, ജന്തർ മന്ദിറിൽ ആയിരക്കണക്കിന് വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കുന്ന പ്രതിഷേധം ശക്തമായി തുടരുകയാണ്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പരിസരത്തെ 17 മെട്രോ സ്റ്റേഷനുകൾ അടച്ചിടുകയും ജന്തർ മന്ദിറിന്റെ 1.5 കിലോമീറ്റർ ചുറ്റളവിൽ ഇന്റർനെറ്റ് സേവനം വിച്ഛേദിക്കുകയും ചെയ്തു.
പ്രതിഷേധക്കാർക്ക് നേരെ റാപ്പിഡ് ആക്ഷൻ ഫോഴ്സ് പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിച്ചെന്ന മാധ്യമ റിപ്പോർട്ടുകളുടെയും ആരോപണങ്ങളുടെയും അടിസ്ഥാനത്തിൽ സി.ആർ.പി.എഫ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മാധ്യമപ്രവർത്തകൻ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റതായാണ് വിവരങ്ങൾ. മന്ത്രി രാജി വെയ്ക്കുന്നത് വരെ സമരം തുടരുമെന്ന് സംഘടന നേതാക്കൾ വ്യക്തമാക്കി.