കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നാളെയും വിവിധ ജില്ലകളിൽ താലൂക്ക് അടിസ്ഥാനത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ഓറഞ്ച് അലർട്ട് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കോട്ടയം ജില്ലയിലെ കോട്ടയം താലൂക്ക്, ജില്ലയിലെ മറ്റു താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകൾ, പത്തനംതിട്ടയിലെ തിരുവല്ല താലൂക്ക്, ആലപ്പുഴയിലെ കുട്ടനാട്, ചെങ്ങന്നൂർ, കാർത്തികപ്പള്ളി താലൂക്കുകൾ, വയനാട്ടിലെയും കോഴിക്കോടിലെയും ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾ എന്നിവിടങ്ങളിലാണ് നാളെ (ഓഗസ്റ്റ് 6) അവധി പ്രഖ്യാപിച്ചത്.
അങ്കണവാടികൾ മുതൽ പ്രഫഷനൽ കോളജുകൾക്കു വരെ അവധി ബാധകമാണ്. ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന മറ്റ് സ്കൂളുകൾക്കും നാളെ അവധിയായിരിക്കുമെന്ന് ബന്ധപ്പെട്ട ജില്ലാ കലക്ടർമാർ അറിയിച്ചു. മാവേലിക്കര, ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിലെ അവധി സംബന്ധിച്ച തീരുമാനം പ്രാദേശിക സാഹചര്യം പരിശോധിച്ച് ഡിഡിഇ എടുക്കും.
ആലപ്പുഴ ജില്ലയിൽ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കുട്ടനാട്, ചെങ്ങന്നൂർ, കാർത്തികപ്പള്ളി താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അംഗനവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും ആണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണെന്നും ജില്ലാ കളക്ടർ അറിയിച്ചു. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.
കോഴിക്കോട് ജില്ലയില്‍ ദുരിതാശ്വാസ ക്യാംപുകളായി പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ക്യാംപ് അവസാനിക്കുന്നത് വരെ ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.വയനാട് ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്കു നാളെ ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. പുളിഞ്ഞാൽ ഗവ ഹൈസ്കൂൾ, മക്കിയാട് ഹോളിഫേസ് സ്കൂൾ, കൈതക്കൊല്ലി ഗവ.എൽ.പി സ്കൂളുകളിലാണ് ദുരിതാശ്വാസ ക്യാംപുകൾ നിലവിൽ ഉള്ളത്