കേരള പൊലീസ് വാടകയ്ക്ക് എടുത്ത ഹെലികോപ്റ്ററിന്റെ കരാര്‍ കാലാവധി ഇന്നലെ അവസാനിച്ചു. പിന്നാലെ, കരാര്‍ കമ്പനിയായ ചിപ്‌സണ്‍ ഏവിയേഷന്‍ പൊലീസിന് പുതിയ ശുപാര്‍ശ നല്‍കി. ആവശ്യമുള്ളപ്പോള്‍ മാത്രം പൊലീസിന് ഹെലികോപ്റ്റര്‍ ഉപയോഗിക്കാം. ഒരു മണിക്കൂറിന് 4 ലക്ഷം രൂപയെന്ന നിരക്കിൽ പറക്കാമെന്നുമാണ് പുതിയ ശുപാര്‍ശ. കരാര്‍ പുതുക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി മൂന്നുമാസം മുന്‍പ് നല്‍കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. ആഭ്യന്തര വകുപ്പിന്റെ പരിശോധനയ്ക്കുശേഷം റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് അയച്ചു. നിലവില്‍ പ്രതിമാസം 25 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം രൂപയാണ് വാടകയിനത്തില്‍ നല്‍കേണ്ടത്. നിശ്ചിത സമയത്തില്‍ കൂടുതല്‍ പറക്കുന്ന ഓരോ മണിക്കൂറിനും 90,000 രൂപ അധികമായും നല്‍കണം. മൂന്നുവര്‍ഷത്തേക്കാണ് ചിപ്സണ്‍ ഏവിയേഷന്‍ കമ്പനിയില്‍നിന്ന് പോലീസ് ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്തത്.