ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ പാർലമെന്റ് മാർച്ച് നടത്തിയ വിദ്യാർഥികൾക്ക് നേരെയുള്ള പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ജൂലൈ 24ന് അഖിലേന്ത്യാ വിദ്യാർഥി പഠിപ്പ് മുടക്ക് നടത്തുമെന്ന് എസ്എഫ്ഐ. വിദ്യാർഥികളെ ക്രൂരമായി നേരിട്ട പൊലീസ് നടപടിക്കെതിരെ ദേശീയ മനുഷ്യാവകാശ കമ്മിഷനെ സമീപിക്കുമെന്നും എസ്എഫ്ഐ അറിയിച്ചു. പൊലീസ് അതിക്രമത്തെക്കുറിച്ച് അന്വേഷിക്കാൻ മുൻ ജഡ്ജിമാരെയും പ്രമുഖ വ്യക്തികളെയും ഉൾപ്പെടുത്തി 'പീപ്പിൾസ് കമ്മിഷൻ' രൂപീകരിക്കുമെന്നും എസ്എഫ്ഐ നേതൃത്വം പറഞ്ഞു.
ജൂലൈ 22ന് രാജ്യത്തുടനീളമുള്ള എല്ലാ കോളജുകളിലും സർവകലാശാലകളിലും ക്യാംപെയിനുകളും പ്രതിഷേധ റാലികളും സംഘടിപ്പിക്കും. ജൂലൈ 23ന് വിഷയത്തിൽ രാഷ്ട്രപതിയുടെ ഇടപെടൽ ആവശ്യപ്പെട്ട് ലോക്ഭവൻ മാർച്ച് നടത്തും. ഡിവൈഎഫ്ഐ, സിഐടിയു, കിസാൻ സഭ തുടങ്ങിയ വിവിധ സംഘടനകളുടെ പിന്തുണയോടെയാകും മാർച്ച്. ജൂലൈ 25ന് പൊലീസുകാർക്ക് എസ്എഫ്ഐ പ്രവർത്തകർ 'മെലഡി' ചോക്ലേറ്റുകൾ വിതരണം ചെയ്യും. ഇതിനൊപ്പം പൊലീസ് അതിക്രമങ്ങളുടെ ചിത്രങ്ങൾ അടങ്ങിയ ബോർഡുകൾ സ്ഥാപിച്ച് ജനങ്ങളിൽ നിന്ന് ഒപ്പുശേഖരണവും നടത്തും.കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ടുള്ള സമര പരിപാടികൾ എസ്എഫ്ഐ അഖിലേന്ത്യ ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യയാണ് വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. പ്രസിഡൻ്റ് ആദർശ് എം സജി, ജോയിൻ സെക്രട്ടറി ഒയ്ഷി ഘോഷ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.