നീറ്റ് പരീക്ഷയിൽ പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാത്തതിൽ മനംനൊന്ത് മഹാരാഷ്ട്രയിൽ പത്തൊൻപതുകാരി ജീവനൊടുക്കി. അഹല്യ നഗർ ജില്ലയിലെ ജലാൽപൂർ സ്വദേശിയായ അങ്കിത സാങ്ലെ (19) ആണ് മരിച്ചത്.
മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പുനഃപരീക്ഷയിൽ 166 മാർക്ക് മാത്രമാണ് അങ്കിതയ്ക്ക് ലഭിച്ചത്. ആദ്യ പരീക്ഷയിൽ ലഭിച്ചതിനേക്കാൾ 11 മാർക്ക് രണ്ടാം പരീക്ഷയിൽ കുറഞ്ഞിരുന്നു. ഫലം വന്നതിന് പിന്നാലെ വിദ്യാർത്ഥിനി മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് കുടുംബം അറിയിച്ചു.
സംഭവസ്ഥലത്തുനിന്ന് മറാത്തിയിൽ എഴുതിയ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. കുടുംബം തനിക്ക് പൂർണ്ണ പിന്തുണ നൽകിയിരുന്നെങ്കിലും അവരുടെ ആഗ്രഹം നിറവേറ്റാൻ സാധിച്ചില്ലെന്ന് കുറിപ്പിൽ പറയുന്നു. മാതാപിതാക്കളെ നന്നായി നോക്കണമെന്ന് സഹോദരനോട് അഭ്യർത്ഥിച്ചിട്ടുമുണ്ട്. സംഭവത്തിൽ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.