ലക്നൗ: ഉദ്ഘാടനം ചെയ്ത് രണ്ട് ആഴ്ച തികയുന്നതിനു മുൻപ് ലക്നൗ-കാൺപുർ എലിവേറ്റഡ് എക്‌സ്പ്രസ്‌വേയിൽ വിള്ളലുകൾ. 4,200 കോടി രൂപ ചെലവിൽ നിർമിച്ച ലക്നൗ-കാൺപുർ ഗ്രീൻഫീൽഡ് നാഷനൽ എലിവേറ്റഡ് എക്‌സ്പ്രസ്‌വേ ജൂലൈ 13നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ഗതാഗത മന്ത്രി നിതിൻ ഗഡ്കരി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തത്. എന്നാൽ ജൂലൈ 25ന് റോഡിന്റെ ഒരു വലിയ ഭാഗം ഇടിഞ്ഞുതാണു.
സമാജ്‌വാദി പാർട്ടി നേതാവ് മധുസൂദൻ യാദവ് എക്‌സ്പ്രസ്‌വേയിൽ നിന്നുള്ള ഒരു വിഡിയോ പങ്കുവച്ചു. കൊരാരി ഗ്രാമത്തിന് സമീപം അഞ്ചു മുതൽ ഏഴു മീറ്റർ വരെ നീളത്തിൽ റോഡ് ഇടിഞ്ഞുതാഴ്ന്നതായി അദ്ദേഹം ആരോപിച്ചു. നിർമാണത്തിന്റെ നിലവാരത്തെ പ്രതിപക്ഷ പാർട്ടികൾ വിമർശിച്ചു. ഈ വിഷയത്തിൽ ചോദ്യങ്ങളോട് പ്രതികരിക്കാൻ എൻഎച്ച്എഐ ഉദ്യോഗസ്ഥർ ഇതുവരെ തയാറായിട്ടില്ല.മഴയെത്തുടർന്ന് എക്‌സ്പ്രസ്‌വേയുടെ ഒരു ഭാഗത്ത് വിള്ളലുകൾ പ്രത്യക്ഷപ്പെട്ടതെന്ന് എൻഡിടിവി റിപ്പോർട്ടു ചെയ്തു.