നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് ഡൽഹിയിൽ നടന്ന സമരത്തിന് നേരെ പെല്ലറ്റ് ഗൺ ഉപയോഗിച്ച സംഭവത്തിൽ ഗുരുതര കണ്ടെത്തലുകൾ. പ്രതിഷേധക്കാർക്ക് നേരെ ഏഴ് തവണ പെല്ലറ്റ് ഗൺ പ്രയോഗിച്ചതായി സി.ആർ.പി.എഫിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
കൊണാട്ട് പ്ലേസ് ഭാഗത്തുണ്ടായിരുന്ന റാപ്പിഡ് ആക്ഷൻ ഫോഴ്സ് (ആർ.എ.എഫ്) ഉദ്യോഗസ്ഥനാണ് പെല്ലറ്റ് ഗൺ ഉപയോഗിച്ചതെന്ന് സ്ഥിരീകരിച്ചു. പ്രയോഗിച്ച ഏഴ് തവണയിൽ അഞ്ചുതവണയും പ്രതിഷേധക്കാരുടെ ശരീരത്തിൽ പെല്ലറ്റുകൾ പതിച്ചതായാണ് റിപ്പോർട്ട്. ശേഷിക്കുന്ന രണ്ട് റൗണ്ടുകൾ നിലത്താണ് പതിച്ചത്.
പ്രതിഷേധക്കാർ പോലീസിന് നേരെ കല്ലെറിഞ്ഞതിനെ തുടർന്നാണ് പെല്ലറ്റ് ഗൺ പ്രയോഗിക്കേണ്ടി വന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ വിശദീകരണം. സംഭവത്തിൽ കൂടുതൽ കാര്യങ്ങൾ സി.ആർ.പി.എഫ് അന്വേഷിച്ചു വരികയാണ്.