ന്യൂഡൽഹി: ജെഎൻയു വിദ്യാർത്ഥി യൂണിയൻ മുൻ അദ്ധ്യക്ഷയും എസ്എഫ്ഐ നേതാവുമായ ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള ഡൽഹി പൊലീസ് നീക്കം ജോൺബ്രിട്ടാസ് എം പി അടക്കമുള്ള സിപിഐഎം നേതാക്കളുടെ ഇടപെടലിലൂടെ വിഫലമായി. ഐഷിയെ അറസ്റ്റുചെയ്യാൻ ഇന്ന് മൂന്നുമണിയോടെയാണ് ഡൽഹി പൊലീസ് എകെജി ഭവനിൽ എത്തിയത്.ഡൽഹി പോലീസിന്റെ നീക്കം എകെജി ഭവനിൽ നാടകീയ രംഗങ്ങൾക്ക് വഴിവെച്ചു. 2021-ലെ രജിസ്റ്റർ ചെയ്ത ഒരു കേസുമായി ബന്ധപ്പെട്ടാണ് ഐഷിയെ കസ്റ്റഡിയിലെടുക്കാൻ പോലീസ് എത്തിയത് എന്നാണ് വിവരം.
സിജെപിയുടെ നേതൃത്വത്തിലുള്ള വിദ്യാർത്ഥി പ്രതിഷേധത്തിന്റെ സജീവ സാന്നിദ്ധ്യമായിരുന്നു ഐഷി. വിദ്യാർത്ഥി പ്രതിഷേധത്തിൽ അറസ്റ്റുണ്ടാവില്ലെന്ന് കേന്ദ്രസർക്കാർ പ്രതിഷേധക്കാർക്ക് ഉറപ്പ് നൽകിയിരുന്നതിനാൽ 2021ലെ കേസിന്റെ പേരിലാണ് അറസ്റ്റുചെയ്യാൻ ശ്രമിച്ചത്.ജോൺ ബ്രിട്ടാസടക്കമുള്ളവരുടെ നേതൃത്വത്തിൽ തടഞ്ഞതോടെ പൊലീസ് ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു.അനുവാദം വാങ്ങാതെ രാഷ്ട്രീയ പാർട്ടികളുടെ ഓഫീസിനുള്ളിൽ പൊലീസിന് പ്രവേശിക്കാനാകില്ലെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. നെയിം പ്ലേറ്റില്ലാതെയാണ് പൊലീസ് വന്നത്. യൂണിഫോം ഇല്ലാതെ വന്നതിനെ ചോദ്യം ചെയ്തപ്പോൾ മഴ കാരണം യൂണിഫോം ധരിച്ചില്ലെന്ന മറുപടിയാണ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.പൊലീസിന്റെ വേട്ടയാടലായിരുന്നുവെന്നും ബ്രിട്ടാസ് ആരോപിച്ചു.