ചണ്ഡീഗഡ്: പഞ്ചാബ് സർവകലാശാലാ ക്യാംപസിനുള്ളിൽവെച്ച് വൈദ്യുതാഘാതമേറ്റ് പിഎച്ച്.ഡി വിദ്യാർത്ഥിനി മരിച്ചു. മൈക്രോബയോളജി വിഭാഗത്തിലെ ഗവേഷകയായ ജ്യോതിയാണ് (28) മരിച്ചത്.
ഹരിയാനയിലെ രേവാരി സ്വദേശിയായ ജ്യോതി ഹോസ്റ്റലിൽനിന്ന് തന്റെ പഠനവിഭാഗത്തിലേക്ക് പോകുന്നതിനിടെ ആയിരുന്നു അപകടം. മഴപെയ്ത് വഴിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെത്തുടർന്ന് പ്രധാന പാതയ്ക്ക് പകരം നടപ്പാതയില്ലാത്ത ഭാഗത്തുകൂടി നടക്കാൻ ശ്രമിക്കുന്നതിനിടെ സമീപത്തെ ഇലക്ട്രിക് ജങ്ഷൻ ബോക്സിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു.
വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തിനൊടുവിൽ ജ്യോതിയുടെ കുടുംബത്തിന് സർവകലാശാല 16 ലക്ഷം രൂപ ധനസഹായവും സഹോദരന് ജോലിയും പ്രഖ്യാപിച്ചു.