ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ച തടയാനുള്ള പരീക്ഷാ ഭേദഗതി ബിൽ പാസ്സായി.പ്രതിപക്ഷ പ്രതിഷേധത്തിനിടെ ശബ്ദ വോട്ടോടെയാണ് ബിൽ ലോക്സഭ പാസ്സാക്കിയത്.
ജൂലൈ 20ന് ജന്തർ മന്തറിൽ നടന്ന വിദ്യാർഥികളുടെ പ്രതിഷേധത്തിനുനേരെ ആക്രമണം നടത്താൻ അമിത് ഷായാണ് ഉത്തരവിട്ടതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ഇപ്പോൾ പാർലമെന്റിനെ അഭിസംബോധന ചെയ്യാനോ വിദ്യാർഥികൾക്കു നേരെയുണ്ടായ അതിക്രമത്തെക്കുറിച്ച് സംസാരിക്കാനോ ഉള്ള ധൈര്യം അമിത് ഷായ്ക്കില്ലെന്നും രാഹുൽ പറഞ്ഞു.ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ തകർത്തത് ആർഎസ്എസാണെന്ന് രാഹുൽ ഗാന്ധി. ‘‘ആർഎസ്എസാണ് വിദ്യാഭ്യാസ മന്ത്രാലയത്തെ നയിച്ചുകൊണ്ടിരുന്നത്, മന്ത്രിയല്ല. കുട്ടികളെ അറിവും സത്യവും തേടാൻ അനുവദിക്കാതെ ആർഎസ്എസ് സൃഷ്ടിച്ച ചരിത്രം പഠിക്കാൻ നിർബന്ധിക്കുകയാണ്. ധർമേന്ദ്ര പ്രധാൻ ഒരു സൂചകം മാത്രമാണ്. ആർഎസ്എസാണ് വിദ്യാർഥികളുടെ യഥാർഥ ശത്രു’’ – രാഹുൽ പറഞ്ഞു.
രാഹുൽ ഗാന്ധി പാർലമെന്റിൽ ഉപയോഗിക്കാൻ പാടില്ലാത്ത വാക്കുകൾ ഉപയോഗിക്കുന്നുവെന്ന് മന്ത്രി കിരൺ റിജിജു. വിദ്യാർഥികളുടെ പേരിൽ മര്യാദയില്ലാത്ത വർത്തമാനം പറയുന്നുവെന്നും റിജിജു കൂട്ടിച്ചേർത്തു.