Share this Article
News Malayalam 24x7
മോഹൻലാലിൻറെ മകൾ വിസ്മയയ്ക്ക് രാഷ്ട്രീയ വിവരമില്ല, കുട്ടികളെ അടിക്കുന്നത് കണ്ട് സങ്കടം തോന്നി ഇട്ട പോസ്റ്റ്; സമരത്തിൽ കുട്ടികളെ അല്ല കുട്ടന്മാരെയാണ് കണ്ടതെന്നും മേജർ രവി
വെബ് ടീം
2 hours 48 Minutes Ago
1 min read
mohanlal

കൊച്ചി: നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന വിദ്യാർത്ഥി സമരങ്ങളിൽ പ്രതികരിച്ച് സംവിധായകന്‍ മേജര്‍ രവി. നീറ്റിനെ കുറിച്ച് അറിവില്ലാത്തവരാണ് പ്രതിഷേധിക്കുന്നത്. സമരത്തില്‍ വിദ്യാര്‍ഥികളേക്കാള്‍ കൂടുതല്‍ മറ്റ് താല്‍പര്യങ്ങളുമായുള്ള മറ്റുചിലരാണെന്ന് മേജര്‍ രവി പറയുന്നു.മോഹൻലാലിൻറെ മകളുടെ പ്രതികരണം സിജെപിക്കുള്ള പിന്തുണയല്ല, വിസ്മയയ്ക്ക് രാഷ്ട്രീയപരമായ അറിവില്ല. വൈകാരികമായി പോസ്റ്റ് ഇട്ടതാണ്.കുട്ടികളെ അടിക്കുന്നത് കണ്ട് സങ്കടം തോന്നിയപ്പോൾ വിസ്മയ ഇട്ട പോസ്റ്റാണിതെന്നും അല്ലാതെ കോക്രോച്ച് ജനതാ പാർട്ടിക്ക് നൽകിയ പിന്തുണയായി ഇതിനെ വ്യാഖ്യാനിക്കേണ്ടതില്ലെന്നുമാണ് മേജർ രവി പറയുന്നത്. വിസ്മയയ്ക്ക് രാഷ്ട്രീയ വിവരം ഇല്ലെന്നും പഠിച്ചത് വിയറ്റ്നാമിലാണെന്നും ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിൽ സംവിധായകൻ പറഞ്ഞു.

ഇന്ത്യയില്‍ ‘പാര്‍ലമെന്റ് ആക്രമണം നടത്താന്‍’ പോകാന്‍ ഈ പീക്കിരി പിള്ളേരെ കൊണ്ടൊന്നും സാധിക്കില്ല. എന്നിട്ടും അവിടെ പോയി പൊലീസിന്റെ വണ്ടി തകര്‍ക്കുകയും പെപ്പര്‍ സ്പ്രേ അടിക്കുകയും ചെയ്താല്‍ തിരിച്ചുകിട്ടും. അതിന് നിന്ന് മോങ്ങിയിട്ട് കാര്യമില്ലെന്നും മേജര്‍ രവി ഫേസ്ബുക് ലൈവില്‍ പറഞ്ഞു.നന്നായി വളര്‍ത്തിയെടുത്ത ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയും ഇങ്ങനെയുള്ള സമരത്തിന് പോകില്ല. സിബിഎസ്ഇയുടെയോ നീറ്റിന്റെയോ ഫുള്‍ ഫോം പോലും അറിയാത്തവരാണ് അവിടെ മുദ്രാവാക്യം വിളിക്കുന്നത്. സമരരംഗത്ത് ഉയരുന്ന മുദ്രാവാക്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇതിന്റെ രാഷ്ട്രീയ ലക്ഷ്യം വ്യക്തമാകും. നീറ്റ് വിഷയത്തേക്കാള്‍ ഉപരി ‘മോദിയെ പുറത്താക്കുക’, ‘ഉമര്‍ ഖാലിദിനെയും ഷെര്‍ജീല്‍ ഇമാമിനെയും മോചിപ്പിക്കുക’, ‘ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കുക’ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ഉയരുന്നത്. ചോദ്യപേപ്പര്‍ ചോര്‍ച്ച ഇന്നും ഇന്നലെയുമുണ്ടായതല്ല.കോണ്‍ഗ്രസ് ഭരണകാലത്ത് എത്രയോ ചോദ്യപ്പേപ്പറുകള്‍ ചോര്‍ന്നിട്ടുണ്ട്. വിദേശ ശക്തികളുടെ കയ്യില്‍ നിന്ന് പണം വാങ്ങി സ്വന്തം രാജ്യത്തിനെ ഒറ്റുകൊടുക്കുന്ന പണി അവസാനിപ്പിച്ച്, രാജ്യത്തിന്റെ കാര്യം വരുമ്പോള്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കാന്‍ ദയവുചെയ്ത് പഠിക്കണം. സമരത്തില്‍ കുട്ടികള്‍ക്ക് അടികൊള്ളുന്നത് കണ്ടപ്പോള്‍ ആദ്യം വിഷമം തോന്നിയിരുന്നു. എന്നാല്‍, പിന്നീട് നോക്കിയപ്പോള്‍ സമരത്തില്‍ കുട്ടികളെയല്ല കുട്ടന്‍മാരെയാണ് കണ്ടത്. യുഎസിലിരുന്നാണ് സമരത്തിന് തുടക്കമിട്ടത്. യുഎസ് ഫണ്ടിങ്ങാണ് സമരത്തിനുള്ളത്. ഇതിനു പിന്നില്‍ ജോര്‍ജ് സോറോസിനെപ്പോലുള്ളവരുടെ വിദേശ ഫണ്ടിങും ഇന്ത്യക്കെതിരെയുള്ള ഗൂഢാലോചനയുമാണെന്നും അദ്ദേഹം ഫേസ്ബുക്ക് വിഡിയോയിൽ പറഞ്ഞു.സമരത്തിന് പിന്തുണ അറിയിച്ച കലാകാരന്മാർക്ക് വേറെ പണിയൊന്നുമില്ലെന്നും ബിഗ് ബോസിലേക്ക് എൻട്രി കിട്ടാൻ വേണ്ടി കാര്യമില്ലാതെ ഒച്ചയും ബഹളവും ഉണ്ടാക്കുന്നതാകുമെന്നും സംവിധായകൻ പരിഹാസ രൂപേണ പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories