ന്യൂഡല്‍ഹി: സിജെപി ആവശ്യങ്ങൾ അംഗീകരിച്ച് പ്രതിഷേധത്തിന് മുന്നിൽ മുട്ടുമടക്കി ഡൽഹി പോലീസ്. പ്രതികളെ 72 മണിക്കൂറിനുള്ളിൽ കസ്റ്റഡിയിൽ എടുക്കും.FIR ഇൽ ഗുരുതര വകുപ്പുകൾ ചേർക്കും. തൽക്കാലത്തേക്ക് സിജെപി പ്രവർത്തകർ പ്രതിഷേധം അവസാനിപ്പിച്ചു. നിലവിലെ എഫ്ഐആറിൽ ആണ് കൂടുതൽ വകുപ്പുകൾ ചുമത്തുക.തത്കാലം പിരിയുന്നുവെന്നും വൈകിട്ട് തിരിച്ചെത്തി നടപടികൾ പരിശോധിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി. പ്രതിയുടെ വെളിപ്പെടുത്തൽ വീഡിയോ പോലീസ് പരിശോധിക്കും.
നേരത്തെ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധവുമായി സിജെപി രംഗത്തെത്തിയിരുന്നു. സിജെപി പ്രക്ഷോഭകയുടെ പിതാവിന്റെ തല അടിച്ചു പൊട്ടിച്ചെന്ന വെളിപ്പെടുത്തലിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. അശുതോഷ് റങ്ക, സൗരവ് ദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം. സിജെപി പ്രവര്‍ത്തകയായ നിഷു ആസാദിന്റെ പിതാവ് സഞ്ജയ് കുമാറിന്റെ തലയോട്ടി അടിച്ചുതകർത്തുവെന്നും വധശ്രമക്കേസ് ചുമത്തേണ്ട കുറ്റമായിട്ടും താൻ ജയിലിൽ പോകാതെ രക്ഷപ്പെട്ടുവെന്നും ഹിന്ദുത്വ ‘ഇൻഫ്ലുവൻസർ’ എന്ന് അവകാശപ്പെടുന്ന സ്വതന്ത്ര ഭരദ്വാജ് ഒരു വീഡിയോയിലൂടെ അവകാശവാദമുന്നയിച്ചിരുന്നു.
സ്വതന്ത്ര ഭരദ്വാജിന് എതിരെ കേസെടുക്കണമെന്ന് സിജെപി വക്താവ് സൗരവ് ദാസ് ആവശ്യപ്പെട്ടു. പ്രതിഷേധത്തിനിടെ ആളുകളെ ആക്രമിച്ചത് തങ്ങളാണെന്ന് കുറ്റവാളികൾ പരസ്യമായി പറയുന്നു.