കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പറന്നുയർന്നതിന് പിന്നാലെ എഞ്ചിനിലെ സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കി.ഓഗസ്റ്റ് 30-ന് നടന്ന സംഭവത്തെക്കുറിച്ചുള്ള വാർത്ത സെപ്റ്റംബർ ഏഴിനാണ് പുറത്തുവന്നത്. എൻജിനിലെ ഓയിലിന്റെ അളവിൽ വലിയ കുറവ് ശ്രദ്ധയിൽപ്പെടുകയും തുടർന്ന് എൻജിൻ ഓയിലിന്റെ മർദം കുറഞ്ഞതുമാണ് വിമാനം തിരിച്ചിറക്കാൻ കാരണമായത്. എഞ്ചിനിലെ ഓയിൽ അളവ്അപകടകരമായ വിധത്തിൽ കുത്തനെ താഴ്ന്നതിനെ തുടർന്നാണ് ബോയിങ് 737 വിമാനം അടിയന്തരമായി കൊച്ചിയിൽ തന്നെ തിരിച്ചിറക്കാൻ പൈലറ്റുമാർ തീരുമാനിച്ചത്.
ഓഗസ്റ്റ് 31-ന് കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട IX 415 നമ്പർ വിമാനത്തിലാണ് സംഭവം നടന്നത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.കൊച്ചിയിൽ നിന്ന് പറന്നുയർന്ന് ഏകദേശം 50 മിനിറ്റ് പിന്നിട്ടപ്പോൾ, 36,000 അടി ഉയരത്തിൽ വെച്ചാണ് ഒന്നാം നമ്പർ എഞ്ചിനിലെ ഓയിൽ അളവ് അസാധാരണമായി കുറയുന്നത് പൈലറ്റിന്റെയും കോ-പൈലറ്റിന്റെയും ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള വ്യോമയാന പരിശോധനകൾ കോക്ക്പിറ്റിൽ പൂർത്തിയാക്കി. എന്നാൽ ഓയിൽ അളവ് വീണ്ടും കുറഞ്ഞുകൊണ്ടിരുന്നതോടെ അബുദാബിയിലേക്കുള്ള യാത്ര ഉപേക്ഷിച്ച് കൊച്ചിയിലേക്ക് തന്നെ മടങ്ങാൻ പൈലറ്റുമാർ തീരുമാനിക്കുകയായിരുന്നു. ഇതിനിടെ ഓയിൽ പ്രഷർ അതീവ അപകടകരമായ നിലയിലേക്ക് താഴ്ന്നതോടെ, സുരക്ഷ മുൻനിർത്തി ഒന്നാം നമ്പർ എഞ്ചിന്റെ പ്രവർത്തനം പൈലറ്റുമാർ നിർത്തിവെച്ചു . തുടർന്ന് ഒറ്റ എഞ്ചിൻ ഉപയോഗിച്ചാണ് വിമാനം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തത്.