സംസ്ഥാനത്തെ റോഡുകളിലെ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുന്ന എഐ ക്യാമറകളുടെ പ്രവർത്തനം താൽക്കാലികമായി നിലച്ചു. സർക്കാരിൽ നിന്ന് ലഭിക്കാനുള്ള കോടികളുടെ കുടിശ്ശിക വൈകുന്നതാണ് പ്രതിസന്ധിക്ക് കാരണം. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് കെൽട്രോണിന് ഏകദേശം 60 കോടി രൂപയാണ് സർക്കാർ നൽകാനുള്ളത്.
മാസങ്ങളായി ഗഡുക്കൾ മുടങ്ങിയതോടെ പദ്ധതിയുടെ ദൈനംദിന പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാനാകാത്ത സ്ഥിതിയിലാണ് കെൽട്രോൺ. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വിവിധ കൺട്രോൾ റൂമുകളിലേക്കുള്ള ഇന്റർനെറ്റ് കണക്ഷനുകൾ സേവനദാതാക്കൾ വിച്ഛേദിച്ചു.
ശമ്പളം നൽകാൻ കഴിയാതെ വന്നതോടെ പദ്ധതിക്കായി നിയോഗിച്ചിരുന്ന നിരവധി കരാർ ജീവനക്കാരെയും പിരിച്ചുവിട്ടു. ഇതോടെ ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ കൺട്രോൾ റൂമുകളിലെത്തുന്നത് തടസ്സപ്പെട്ടു. നിയമലംഘനങ്ങൾ കണ്ടെത്തുന്നതും ചലാൻ അയക്കുന്നതുമടക്കമുള്ള നടപടികളും നിലച്ചിരിക്കുകയാണ്. കുടിശ്ശിക അടിയന്തരമായി ലഭിച്ചാൽ മാത്രമേ എഐ ക്യാമറ സംവിധാനം പൂർണമായി പുനഃസ്ഥാപിക്കാനാകൂ എന്നാണ് കെൽട്രോണിന്റെ നിലപാട്.